Saturday, August 31, 2013

ഉമ്മ, പോലീസുകാരാ ! (ഭാഗം - 2)

"എന്താ അളിയാ സംഭവം ?" സ്റ്റേഷനില്‍ എത്തി എസ്. വരുന്നതും കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു.

"എന്‍റളിയാ, ഞാനിന്ന് ഞങ്ങടെആ കോപ്പിലെ മാനേജരുമായി ഒരു മുട്ടന്‍ ഉടക്കുടക്കി. അവനെന്നെ ജോലീന്ന് പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി, എന്നാ അതൊന്നു കാണട്ടേന്ന് ഞാനും.

അങ്ങനെ ജോലി കഴിഞ്ഞു വരും വഴി ഞാന്‍ നേരെ ബിവറെജസില്‍ പോയി ഒരു പൈന്‍റ് വാങ്ങി , റൂമില്‍ കൊണ്ട്ചെന്ന് അര മണിക്കൂര്‍ കൊണ്ട് അടിച്ചു തീര്‍ത്തു. എന്നിട്ട് ഒരു പാന്‍ വാങ്ങാന്‍ പാളയത്ത് വന്നതാ "

"പിന്നെ നീയെന്തിനാ പട്ടത്തെക്ക് പോയത് ?"

"അത് പിന്നെ പാളയത്ത് നിന്ന് പാന്‍ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ ഒരു കിളി സ്കൂട്ടിയില്‍ പറന്നു പോകുന്നത് കണ്ടു. അവള്‍ടെ പിന്നാലെ വച്ച് പിടിപ്പിച്ചതാ. പക്ഷെ പി.എം.ജി കഴിഞ്ഞ ശേഷം എനിക്കൊന്നും ഓര്‍മ്മയില്ല"

"ഹോ, നിന്‍റെ സമയം കൊള്ളാം. ഇല്ലെങ്കില്‍ " ഞാന്‍ അര്‍ധോക്തിയില്‍ നിര്‍ത്തി.

"ഞാന്‍ ഇടിച്ചിട്ട ആള്‍ക്ക് എന്ത് പറ്റി അളിയാ ?" മനോജ്‌ ചോദിച്ചു.

"അറിയില്ല, അയാളെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയിട്ടുണ്ട്, കണ്ടിട്ട് കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്നു തോന്നുന്നു."

അപ്പോഴേക്കും ഒരു പോലീസുകാരന്‍ അങ്ങോടു വന്നു "ഡാ, വാ - എസ്ഐ വിളിക്കുന്നു "

ഞാനും അവന്‍റെ കൂടെ എസ്ഐയുടെ മുറിയിലേക്ക് ചെന്നു.

"നല്ല കണ്ടീഷന്‍ ആണല്ലോടാ ?" മനോജിനെ അടിമുടി നോക്കിക്കൊണ്ട്‌ എസ്ഐ പറഞ്ഞു.

"നീയും ഇവന്‍റെ കൂടെ ഉണ്ടായിരുന്നതാണോ ?" എന്നോടാണ് ചോദ്യം.

"അല്ല സാര്‍, ഞാന്‍ ബസില്‍ പോകുകയായിരുന്നു, അപ്പോള്‍ ആക്സിഡന്‍റ് കണ്ട് ഇറങ്ങിയതാണ്."

"ഉം, ഇവനെ നിനക്കെങ്ങനാ പരിചയം ?"

"എന്‍റെ കൂടെ നേരത്തെ ലോഡ്ജില്‍ ഒരുമിച്ചു താമസിച്ചിരുന്നതാ"

ഡാ, നിന്നെ ജാമ്യത്തിലിറക്കാന്‍ ആരേലും ഉണ്ടോ ?" എസ്ഐ മനോജിനോട് ചോദിച്ചു.

"ജോണ്‍സ് സാറുണ്ട്‌ , എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്നതാ"

"അങ്ങേരടെ നമ്പര്‍ പറയ്‌"

മനോജ്‌ നമ്പര്‍ പറഞ്ഞു.

എസ്ഐ ജോണ്‍സ് സാറിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു.

"അവര് വരുമ്പോഴേക്കും ഇവനെ ജെനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി രക്തം പരിശോധിച്ചിട്ട്‌ വാടോ"

എസ്.ഐ ബെല്ലടിച്ച് മുറിക്ക് പുറത്തുനിന്നിരുന്ന പോലീസുകാരനെ അകത്തേക്ക് വിളിച്ചുവരുത്തി പറഞ്ഞു.

"നടക്കെടാ" കോണ്‍സ്റ്റബിള്‍ മനോജിനെ നടത്തി ജീപ്പില്‍ കയറ്റി.

"സാറേ, ഞാന്‍ കൂടി വന്നോട്ടെ ?" ഞാന്‍ പോലീസുകാരനോട്‌ ചോദിച്ചു.

"ഉം കയറിക്കോ" ഞാനും മനോജിന്‍റെ കൂടെ പോലീസ് ജീപ്പിന്‍റെ പിന്നില്‍ കയറിയിരുന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ എന്‍റെതല്ലാത്ത കുറ്റത്തിനാണെങ്കിലും, പോലീസ് ജീപ്പിലും കയറിപ്പറ്റി.

വഴിനീളെ മനോജ്‌ ഓരോന്ന് പറഞ്ഞ് എണ്ണിപ്പെറുക്കി കരയാന്‍ തുടങ്ങി.

തന്‍റെ കയ്യില്‍ അപ്പൂപ്പന്‍റെ 1950 ലെ കത്തിയുണ്ടെന്നും "എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍ മാനേജര്‍ക്ക് ഒന്നൊന്നര പണികൊടുക്കും" എന്നോക്കെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു.

"നീയവനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെ " മുന്‍സീറ്റില്‍ ഇരുന്നിരുന്ന പോലീസുകാരന്‍ എന്നോട് പറഞ്ഞു.

"ഒന്ന് മിണ്ടാതിരുന്നേടാ " ഞാന്‍ അവന്‍റെ കൈയില്‍ ബലമായി അമര്‍ത്തിക്കൊണ്ടു പറഞ്ഞു.

അതോടെ അളിയന്‍ കരച്ചിലിന്‍റെ രീതി മാറ്റി.

കേസാക്കരുത് എന്നും, വീട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ കൊന്നു കളയുമെന്നോക്കെ പറഞ്ഞായി പിന്നെ കരച്ചില്‍.

"ശെടാ ഇതുവേല്യ ശല്യമായല്ലോ. ഡേയ് ,കേസാക്കുന്നില്ല" പോലീസുകാരന്‍ എന്നെനോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അതോടെ അവന്‍റെ കരച്ചില്‍ അവസാനിപ്പിച്ചു.

ആശുപത്രിയില്‍ ഡോക്ടറുടെ മുന്നില്‍ അവനെ കൊണ്ടിരുത്തി.

"മദ്യപിച്ചിട്ടുണ്ടോ ?" ഡോക്ടര്‍ ചോദിച്ചു.

"ഇല്ല" മനോജ്‌ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു.

അതുകേട്ടു ഡോക്ടര്‍ക്ക് ചിരി വന്നു. പോലീസുകാരന്‍ എന്നെ നോക്കി ചിരിച്ചു, ഞാനും ചിരിച്ചു പോയി.

"എന്നാ ഇങ്ങോട്ടെക്കൊന്നൂതിക്കെ " ഡോക്ടര്‍ മനോജിനോട് പറഞ്ഞു.

മനോജ്‌ ഡോക്ടറുടെ നേരെ നോക്കുക പോലും ചെയ്യാതെ അവന്‍ ഇരുന്നിരുന്നതിന്‍റെ ഇടത്തുഭാഗത്തേക്ക് തിരിഞ്ഞിരുന്നു "ഫൂ" എന്നൂതി.

ഡോക്ടര്‍ വീണ്ടും ചിരിച്ചു.

"അപ്പൊ ബ്ലഡ് എടുക്കാതെ രക്ഷയില്ല, സിസ്റ്റര്‍ ഇയാള്‍ടെ ബ്ലഡ് എടുത്തിട്ട് മുറിവൊക്കെ ഡ്രസ് ചെയ്തു വിട്ടേക്കൂ"

അടുത്ത് നിന്നിരുന്ന നേര്‍സിനോട് ഡോക്ടര്‍ പറഞ്ഞു.

പോലീസുകാരനും, ഞാനും നേര്‍സ് കാണിച്ച വഴിയെ മനോജിനെയും കൂട്ടി ലാബിലേക്ക് നടന്നു.

തിരികെ വരും വഴി മനോജ്‌ ജീപ്പില്‍ ഭയങ്കര കളിയും, ചിരിയും ആയിരുന്നു.

പോക്കറ്റില്‍ നിന്ന് പെര്‍സ് എടുത്തു പോലീസുകാരന് കൊടുത്തുകൊണ്ട് അവന്‍ പറഞ്ഞു - "സാറേ, ഇതിലുള്ള മുഴുവന്‍ പൈസേം എടുത്തോ, പക്ഷെ കേസാക്കരുത്, പ്ലീസ്"

"ഇവന്‍ ആള് കൊള്ളാല്ലോ, പരസ്യമായി പോലീസുകാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്നോ ? നീ എന്ത് സാധനമാടാ അടിച്ചേ ?"

പോലീസുകാരന്‍ പേര്‍സ് വെറുതെ തുറന്നു നോക്കി അവനുതന്നെ തിരിച്ചു കൊടുത്തുകൊണ്ട് ചോദിച്ചു.

"വിസ്കി" കുഴഞ്ഞ ശബ്ദത്തില്‍ അവന്‍ മറുപടി പറഞ്ഞു.

അപ്പോഴേക്കും വണ്ടി പട്ടം സ്റ്റേഷനില്‍ എത്തിയിരുന്നു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top