Tuesday, August 13, 2013

കഥ : കാഴ്ച

ഓര്‍മ്മവച്ചനാള്‍ മുതല്‍ ക്ഷേത്രത്തില്‍ പോകുമ്പോഴെല്ലാം ആല്‍ത്തറയില്‍ ഞാനാ സന്യാസിയെ കാണുമായിരുന്നു.

പണ്ടെങ്ങോ ഉത്തരേന്ത്യയില്‍ നിന്ന് തീര്‍ഥാടനത്തിനിറങ്ങിപ്പുറപ്പെട്ട് അവസാനം ഈ ക്ഷേത്രമുറ്റത്തെ ആല്‍ത്തറയില്‍ യാത്ര അവസാനിപ്പിച്ച മനുഷ്യന്‍.

നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് ബാബ എന്നായിരുന്നു.

ഒരുകാലത്ത് ഉത്തരേന്ത്യയില്‍ വലിയവ്യവസായി ആയിരുന്നെന്നും, ഭാര്യയും, ഏകമകനും ഒരപകടത്തില്‍ പെട്ടു മരിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ഊരുചുറ്റാന്‍ ഇറങ്ങിയതാണെന്നുമൊക്കെ പൊടിപ്പുംതൊങ്ങലും വച്ച കഥകള്‍ ഏതൊരു നാട്ടിന്‍പുറത്തെയും പോലെ എന്‍റെ നാട്ടുകാരും പറഞ്ഞു നടന്നിരുന്നു.

ഇവിടെയെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ബാബക്ക് ഈ നാട്ടിലാകെയുള്ള സംസര്‍ഗ്ഗം ഞാനും, ബീഡിയില്‍ കഞ്ചാവ് തെറുത്ത് ഇടയ്ക്കിടെ രഹസ്യമായി എത്തിച്ചു കൊടുക്കുന്ന കണാരെട്ടനുമായി മാത്രമായിരുന്നു.

ഇടയ്ക്കിടെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടക്കുമ്പോഴൊക്കെ ഞാന്‍ ആല്‍ത്തറയിലെത്തി ബാബയോട് സംസാരിച്ചിരിക്കും.

പലപ്പോഴും കഞ്ചാവുബീഡിയുടെ ലഹരി ആ കണ്ണുകളില്‍ നുരയുന്നുണ്ടാകുമെങ്കിലും ആ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളെ അത് ബാധിച്ചിരുന്നതായി തോന്നിയിട്ടില്ല.

എന്നോട് ആകാശത്തിനു കീഴെ എല്ലാത്തിനെക്കുറിച്ചും സംസാരിക്കും - പൂര്‍വ്വാശ്രമത്തെക്കുറിച്ചോഴികെ.

ഒരിക്കല്‍ ഞാനാ വിഷയം എടുത്തിട്ടപ്പോള്‍ "ഉണ്ണീ നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കരുതോ " എന്ന മറുചോദ്യത്തോടെ അദേഹം ആ വിഷയത്തിലുള്ള സംസാരം നിരുല്‍സാഹപ്പെടുത്തിയതിന് ശേഷം ഞാനൊരിക്കലും അദ്ദേഹത്തിന്‍റെ സ്വകാര്യജീവിതത്തെ അനാവരണം ചെയ്യാന്‍ ശ്രമിച്ചിരുന്നില്ല.

ഒരുപക്ഷെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായി അദ്ദേഹം എന്നില്‍ കണ്ട ഗുണവും അതായിരുന്നിരിക്കണം.

"ഏതു നേരവും ഈ ആല്‍ത്തറയില്‍ ഇങ്ങനെ ചമ്രം പടിഞ്ഞു ധ്യാനിച്ചു കൊണ്ടിരുന്നാല്‍ മടുക്കില്ലേ ബാബ ? " ഒരിക്കല്‍ ഞാന്‍ ചോദിച്ചു.

"ഉണ്ണി - നീ ജീവിതത്തില്‍ സംതൃപ്തനാണോ?" ഒരു മറുചോദ്യമായിരുന്നു മറുപടി.

സ്വയം ആലോചിക്കാന്‍ മെനക്കെടാതെ ജീവിതവിജയങ്ങള്‍ വെട്ടിപ്പിടിക്കുന്ന ഒരു നാഗരികന്‍റെ കൌശലത്തോടെ ഞാന്‍ അതെ ചോദ്യം തിരിച്ചു ചോദിച്ചു - അത് പ്രതീക്ഷിച്ചിരുന്നത് പോലെ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി.

"തീര്‍ച്ചയും അതെ. നിങ്ങളുടെ പക്കലുള്ള ഒന്നും എന്‍റെ കൈയിലില്ല. പക്ഷെ ഒരുദിവസം പോലും ഞാന്‍ നാമജപം പൂര്‍ത്തിയാക്കാതെ ഭഗവാന്‍ നടയടച്ചു പോകാറില്ല.

നിങ്ങളുടെ കൈവള്ളയിലുള്ള സൌകര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ ലോകത്തെ ഞെരുക്കിക്കളഞ്ഞു.

നിങ്ങള്‍ക്ക് ലോകത്തിന്‍റെ മറ്റെയറ്റത്തെത്താന്‍ നിമിഷങ്ങള്‍ മതി - എന്നിട്ടും നിങ്ങള്‍ സമയം ഒന്നിനും തികയുന്നില്ലെന്ന് മുറവിളി കൂട്ടുന്നു"

അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഞാന്‍ ആലോചിച്ചു - ശരിയാണ്. ദിവസത്തില്‍ 24 മണിക്കൂറും, ആഴ്ചയില്‍ 7 ദിവസങ്ങളും ഉണ്ടായിട്ടും എനിക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു പത്തു നിമിഷം ഈ ക്ഷേത്രത്തില്‍ വന്നൊന്നു പ്രാര്‍ഥിക്കാന്‍ പോലും സമയം കിട്ടുന്നില്ല.

അദ്ദേഹം തുടര്‍ന്നു.

"നീ ചോദിച്ചില്ലേ, ഈ ആല്‍ത്തറയില്‍ ചടഞ്ഞു കൂടുന്നതിനെക്കുറിച്ച് , ഈ ആല്‍ത്തറയിലിരുന്നു ഞാന്‍ കാണുന്ന കാഴ്ചകള്‍ - എന്‍റെ ലോകം - അതിന്‍റെ വിശാലതയും വ്യാപ്തിയും - അതറിയണമെങ്കില്‍ എന്‍റെ അവസ്ഥയില്‍ നീ ഇവിടെയിരുന്നു നോക്കിക്കാണണം."

"എങ്കില്‍ ബാബ ഒന്ന് മാറിത്തരൂ - ഞാനൊന്നിവിടെയിരുന്നു നോക്കിക്കാണട്ടെ ബാബയുടെ ആ വിശാല ലോകം"

ശാന്തമായ ഒരു പുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

യാത്രപറഞ്ഞു പിരിയുമ്പോള്‍ അദ്ദേഹം തിരി കൊളുത്തിവിട്ടത് എന്‍റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന ആകുലത നിറഞ്ഞ ചിന്തകളുടെ വാലറ്റത്തിനായിരുന്നു.

പിന്നെ രണ്ടാഴ്ച കോളേജില്‍ പരീക്ഷയുടെ തിരക്കുമൂലം എനിക്ക് ക്ഷേത്രത്തില്‍ പോകാന്‍ സാധിച്ചില്ല.

അടുത്ത തവണ പതിവുപോലെ ക്ഷേത്രദര്‍ശനത്തിനു ശേഷം ആല്‍ത്തറയില്‍ ചെന്നെങ്കിലും അന്നാദ്യമായി ബാബയെ അവിടെ കണ്ടില്ല.

വീടിനടുത്ത് താമസിക്കുന്ന പരമുനായര്‍ അതുവഴി വന്നപ്പോള്‍ ഞാന്‍ ബാബയെവിടെയെന്നു തിരക്കി.

"ഉണ്ണി അറിഞ്ഞില്ലായിരുന്നോ- കഴിഞ്ഞാഴ്ച ബാബ മരിച്ചു. ഒരുദിവസം രാവിലെ ആല്‍ത്തറയില്‍ ഉറങ്ങിക്കിടന്നിട്ട് പിന്നെ എഴുന്നേറ്റില്ല. അവകാശികളാരും ഇല്ലാതിരുന്നതിനാല്‍ കോര്‍പ്പറേഷന്‍കാര്‍ ആംബുലന്‍സില്‍ കയറ്റി പൊതുശ്മശാനത്തില്‍ കൊണ്ടുപോയി സംസ്കരിച്ചു.

ഒരുനിമിഷം എന്‍റെ മനസ്സില്‍ കഴിഞ്ഞ തവണ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ മുഴങ്ങി "ഈ ആല്‍ത്തറയിലിരുന്നു ഞാന്‍ കാണുന്ന കാഴ്ചകള്‍ - എന്‍റെ ലോകം - അതറിയണമെങ്കില്‍ എന്‍റെ അവസ്ഥയില്‍ നീ ഇവിടെയിരുന്നു നോക്കിക്കാണണം."

യാന്ത്രികമായ കാല്‍വെപ്പുകളോടെ ഞാനാ ആല്‍ത്തറയിലേക്ക് കയറി.

ബാബ ഇരുന്നിരുന്ന അതെ സ്ഥാനത്ത് ഒരുനിമിഷം കണ്ണടച്ചിരുണ്ണ്‍, എന്‍റെ കൈകളെയും മനസ്സിനേയും ഈ ലോകം സമ്മാനിച്ച ഭൌതികനേട്ടങ്ങളില്‍ നിന്നും ആകുലതകളില്‍ നിന്നും മുക്തമായതായി വിഭാവനം ചെയ്തു കൊണ്ട് ഞാന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.

കണാരെട്ടന്‍റെ കഞ്ചാവിന്‍റെ ലഹരി കൂടാതെ തന്നെ ബാബ ജീവിച്ചിരുന്ന വിശാലമായ ലോകം എനിക്ക് ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top