Monday, April 15, 2013

കഥ : നിഷ്ക്രിയത്വം

ചിലര്‍ മൊബൈല്‍ കാമറയില്‍ രംഗം പകര്‍ത്തിക്കൊണ്ടിരുന്നു , ചിലര്‍ ബുദ്ധിമുട്ടി ക്ഷണിച്ചുവരുത്തിയ ശോകം മുഖത്തു വാരിത്തേച്ചും, മറ്റു ചിലര്‍ ഒപ്പമുള്ള കുഞ്ഞുങ്ങളുടെ കണ്ണ് പൊത്തി പിന്നിലേക്ക്‌ മാറ്റി നിര്‍ത്തിയും - ഒരാള്‍ പോലും വെള്ളമെന്നു മന്ത്രിക്കുന്ന ചുണ്ടുകളുടെ രോദനം കേട്ടിട്ടും ഒരിറ്റു വെള്ളം കൊണ്ടതിനെ നനച്ചില്ല !

"മാറൂ മാറൂ" ആള്‍ക്കൂട്ടതെ വകഞ്ഞു മാറ്റി അയാള്‍ കൊടുങ്കാറ്റുപോലെ കടന്നു വന്നു.

റോഡിനു നടുവില്‍ ചോരവാര്‍ന്നു കിടക്കുന്ന അയാളുടെ ശിരസ്സ്‌ വാരിയുടെത്ത് മടിയിലേക്ക്‌ ചേര്‍ത്തുകൊണ്ട് അയാള്‍ അലറി "ദയവു ചെയ്തു ആരെങ്കിലും ഒരു വണ്ടി വിളിക്കൂ"

ആരും അനങ്ങിയില്ല !

"പറഞ്ഞത് കേട്ടില്ലേ , ഇയാള്‍ മരിച്ചു പോകും"

ഇപ്രാവശ്യം ആ അലര്‍ച്ച ആരുടെയൊക്കെയോ മനസ്സുകളില്‍ തങ്ങളുടെ ഉറ്റവരുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയെന്ന് തോന്നുന്നു - ഒരു ചെറുപ്പക്കാരന്‍ അതിലെ പോയ ഒരു ടാക്സി വിളിച്ചു നിര്‍ത്തി.

അവരിരുവരും ചേര്‍ന്ന് താങ്ങിയെടുക്കുമ്പോഴേക്കും അയാളുടെ ശരീരം നിശ്ചലമായിക്കഴിഞ്ഞിരുന്നു. അയാള്‍ നാഡി പിടിച്ചു നോക്കി - പിന്നെ ചോരപുരണ്ട കൈകള്‍ സ്വന്തം നെറ്റിയില്‍ ചേര്‍ത്തു പിടിച്ചു ആ മൃതദേഹത്തെ മടിയില്‍ കിടത്തി ആ നടുറോഡിലെ താളം കെട്ടിയ ചോരയിലേക്കിരുന്നു - ചുറ്റും കൂടി നില്‍ക്കുന്നവരുടെ കാഴ്ച അയാളുടെ കണ്ണുകളില്‍ നിന്ന് പൊടിഞ്ഞ കണ്ണുനീര്‍ത്തുള്ളികളെ ആവിയാക്കിക്കളഞ്ഞു.

അപ്പോള്‍ നിശ്ചേതനമായ അയാളുടെ കൈത്തണ്ടയില്‍ ഒരുമണിക്കൂര്‍ മുന്നേ നിലച്ച വാച്ച് ജനക്കൂട്ടത്തെ നോക്കി കൊഞ്ഞനം കുത്തിത്തുടങ്ങിയിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top