Monday, April 29, 2013

അലിക്കാക്കയുടെ ചീട്ടുകളി

പണ്ടത്തെ കാരണവന്മാരില്‍ പൊതുവായി കണ്ടു വന്നിരുന്ന ഒന്നായിരുന്നു കാലിന്നടിയിലെ ആണിരോഗം.

ചെരുപ്പിടാതെ പാടത്തും പറമ്പിലും ഒക്കെ നടക്കുമ്പോള്‍ കുപ്പിച്ചില്ലോ, മുള്ളോ , മരക്കുറ്റിയോ കൊണ്ട് മുറിവുണ്ടാവും.

ആ മുറിവില്‍ അഴുക്കു കയറി അടഞ്ഞു അതങ്ങ് പൊറുക്കുകയും ചെയ്യും.

കുറെ നാളുകള്‍ കഴിയുമ്പോഴായിരിക്കും ആ ഭാഗത്ത് ഒരു നേരിയ തടിപ്പുണ്ടാകുകയും അവിടെ തൊടാന്‍ പറ്റാത്ത കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യുക.

ആണിരോഗം ഉള്ളവര്‍ ഉപയോഗിച്ച ചെരുപ്പിട്ടാല്‍ രോഗം പകരും എന്ന വിശ്വാസം പരക്കെ ഉണ്ടായിരുന്നു - അത് ഈ രോഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലമായിരുന്നിരിക്കാം.

ഒരിക്കല്‍ പാടത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ എന്‍റെ ചെരുപ്പ് തുളച്ച് കാലില്‍ ഒരു കുറ്റികൊണ്ട് മുറിവുണ്ടായി.

മുറിവ് ഉണങ്ങിയെങ്കിലും കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവിടെ തടിപ്പുണ്ടാകുകയും തൊട്ടാല്‍ അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തു.

എങ്കിലും പറയുന്നവരോട് എന്‍റെ കാലില്‍ ആണിയാണെന്നു പറയാന്‍ എന്‍റെ ആത്മാഭിമാനം സമ്മതിച്ചില്ല.

ഒടുക്കം ഒരു സുഹൃത്ത് ഉപദേശിച്ചു.

"നിസ്കരിക്കാന്‍ വുളു എടുക്കുമ്പോള്‍ കാലു നന്നായി കല്ലില്‍ ഉരച്ചു കഴുകിയാല്‍ മതി"

സുഹൃത്തിന്‍റെ ഉപദേശം ഫലിച്ചു !

ഏകദേശം ഒരാഴ്ചത്തെ ഉരക്കല്‍ കൊണ്ട് പള്ളിയില്‍ ഹൌളിന്നടുത്തുള്ള കരിങ്കല്ല്‌ അരയിഞ്ചു തേഞ്ഞെങ്കിലും എന്‍റെ കാലിലെ ആണി പോയിക്കിട്ടി.

ഇത് പറയുമ്പോള്‍ എനിക്ക് ഒരാളെ ഓര്‍മ്മ വരുന്നു - എന്‍റെ നാട്ടുകാരനായ അലിക്കാക്ക.

അലിക്കാക്കയുടെ രണ്ടു കാലിനടിയിലും കലശലായ ആണിരോഗമായിരുന്നു.

അലിക്കാക്ക വലിയ ചീട്ടുകളി പ്രാന്തനാണ്.

ചീട്ടുകളി എന്ന് കേട്ടാല്‍ എത്ര ദൂരെ വേണമെങ്കിലും ആ വയ്യാത്ത കാലും വച്ച് മൂപ്പര് നടന്നെത്തും.

ഏകദേശം രണ്ടിഞ്ചോളം കനമുള്ള മഞ്ഞനിറത്തിലുള്ള ഒരു സ്പെഷ്യല്‍ ചെരിപ്പും മൂപ്പര്‍ക്കുണ്ട് - തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ കണ്ടിട്ടുള്ള ഡബിള്‍ഡക്കര്‍ ബസുകളെ അനുസ്മരിപ്പിച്ചിരുന്ന അത് കണ്ടാല്‍ രണ്ടു സാധാരണ ചെരുപ്പുകള്‍ ഇണചേരുകയാണെന്നെ തോന്നൂ.

ആണിരോഗം ഉള്ളവര്‍ക്ക് വേണ്ടി മാത്രം സ്പെഷ്യലായി ആ കമ്പനി ഉണ്ടാക്കിയിരുന്നതായിരുന്നോ ആ ചെരുപ്പ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌ - കാരണം ഇപ്പോള്‍ എല്ലാവരും, എല്ലായ്പ്പോഴും വീടിനകത്ത് പോലും, ചെരുപ്പ് ധരിച്ചു നടക്കുന്നത് കൊണ്ട് ആണിരോഗം തീരെ പോപ്പുലര്‍ അസുഖം അല്ലാത്തതായി മാറിയത് കൊണ്ടായിരിക്കാം - അത്തരം ചെരുപ്പ് ധരിച്ചു നടക്കുന്ന ആരെയും ഇപ്പോള്‍ കാണാറില്ല.

ആ ചെരിപ്പിട്ടു കാലിനടിയില്‍ അധികം സമ്മര്‍ദ്ദം വരാത്തവിധത്തില്‍ വിരലുകള്‍ കൂട്ടിച്ചെര്‍ത്ത്‌ മടക്കിപ്പിടിച്ച് ശരീരഭാരം മുഴുവന്‍ വിരലുകളിലൂന്നി ഭൂമിക്കു ഭാരമാക്കാതെയെന്ന പോലെ പയ്യെപ്പയ്യെ വിറച്ചു വിറച്ചു നടന്നു പോകുന്ന അലിക്കാക്ക എന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് നോക്കിച്ചിരിക്കാന്‍ ഒരു വകുപ്പായിരുന്നു.

വിരല്‍ ഊന്നുന്ന ഭാഗം മാത്രം കുഴിഞ്ഞ് ആ ചെരുപ്പില്‍ പത്തു തുളകളും രൂപപ്പെട്ടിരുന്നു !

അലിക്കാക്കയെ കുറിച്ച് ഒരു കഥയുണ്ട്.

ഒരിക്കല്‍ ചീട്ടുകളി സ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ ബാക്കി കളിക്കാര്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു.

നമ്മുടെ കഥാനായകന് ഓടാന്‍ വയ്യല്ലോ - മൂപ്പര്‍ കഴിവിന്‍റെ പരമാവധി വേഗത്തില്‍ പ്രാഞ്ചി പ്രാഞ്ചി നടന്നു രക്ഷപ്പടാന്‍ നോക്കി. പോലീസ് പിടികൂടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

"ജീപ്പില്‍ കയറടോ" എസ്.ഐ പറഞ്ഞു.

സ്റ്റേഷനില്‍ എത്തി കുനിച്ചു നിര്‍ത്തി നല്ല കൂമ്പിനിടി പേടിസ്വപ്നം കണ്ടു അലിക്കാക്ക വണ്ടിക്കുള്ളില്‍ കൂനിക്കൂടിയിരുന്നു.

എന്നാല്‍ പോലീസ് ജീപ്പ് ഓടി എത്തി നിന്നത് വട്ടേക്കുന്നം മലയുടെ മുകളില്‍ ആയിരുന്നു.

ഞങ്ങളുടെ നാട്ടില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള തീരെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഒരു മലബ്രദേശമായിരുന്നു വട്ടേക്കുന്നം.

"ഉം ഇറങ്ങിവാടോ" എസ്. ഐ പറഞ്ഞു.

അലിക്കാക്ക ഇറങ്ങി.

"ഇനി തന്‍റെ ചെരുപ്പ് രണ്ടും ഊരി വണ്ടിക്കുള്ളില്‍ ഇട്"

അലിക്കാക്ക ചെരിപ്പൂരി വണ്ടിക്കുള്ളില്‍ ഇട്ട് ബ്രേക്ക് ഡാന്‍സ് കളിക്കുന്ന മൈക്കല്‍ജാക്സണെ പോലെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് ബാലന്‍സ് ചെയ്തു നിന്നു.

"ഇനി താന്‍ ഇവിടന്നു വീട് വരെ ചെരിപ്പില്ലാതെ നടന്നു പൊയ്ക്കോ, വല്ല വണ്ടിയില്‍ എങ്ങാനും കയറിയെന്ന് ഞാന്‍ അറിഞ്ഞാല്‍ - ഇനി മേലില്‍ ചീട്ടുകളി സ്ഥലത്ത് തന്നെ കണ്ടു പോകരുത്"

വണ്ടി വിട്ടു പോയി.

പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കുനിച്ചു നിര്‍ത്തി ലാത്തിക്ക് മുതുകിന് രണ്ടു കുത്തും കൂമ്പിനു നാലിടിയും തന്നിരുന്നെങ്കില്‍ അതായിരുന്നു ഇതിലും ഭേദമെന്നു അലിക്കാക്ക ഒരുവേള ആഗ്രഹിച്ചു പോയിക്കാണും. അതില്‍ പിന്നെ ചീട്ട് എന്ന വസ്തു അലിക്കാക്ക കൈകൊണ്ട് തൊട്ടിട്ടില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top