Monday, April 8, 2013

കഥ : താദാത്മ്യം

"നീ സുന്ദരിയാണെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ലേ?" ഞാന്‍ ചോദിച്ചു.

"ഇല്ല" അവള്‍ മറുപടി പറഞ്ഞു.

"ഒരു തവണ പോലും?"

"ഇല്ല"

ആ വാക്ക് മോണിട്ടറില്‍ തെളിഞ്ഞതിനേക്കാള്‍ അദൃശ്യമായ ഒരു തരംഗമായി ഒരുപാട് ദൂരം സഞ്ചരിച്ചു എന്‍റെ ഹൃദയത്തിലെക്കാണ് എത്തിച്ചെര്‍ന്നതെന്ന് തോന്നി. അതില്‍ നിഴലിച്ച നിരാശയുടെ നരച്ച ധവളിമ ഒരു മൂകതയായി രൂപമെടുത്തു എന്‍റെ മോണിറ്ററിനെ തന്നെ വിഴുങ്ങിയെന്നു തോന്നിയപ്പോള്‍ അവളോട്‌ എക്സ്യൂസ് പറഞ്ഞു ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. സ്നേഹം എന്തെന്നറിയാതെ മൂന്നുവട്ടം അമ്മയായ പെണ്‍കുട്ടി. കൂട്ടുകാരികള്‍ക്കൊപ്പം തൊടിയുടെ സ്വതന്ത്രം ആസ്വദിക്കേണ്ട പ്രായത്തില്‍ കുടുംബിനി എന്നാ വേഷം എടുത്തണിയെണ്ടി വന്നവള്‍. മാതാപിതാക്കളുടെ ഏക പെണ്‍തരി. ലാളനയുടെ ധാരാളിത്തം പൊടുന്നനെ അന്യം നിന്ന് പോയപ്പോള്‍ ജീവിതത്തില്‍ പകച്ചു നിന്ന് പോയവള്‍. പിന്നെ യാഥാര്‍ത്യങ്ങളോട് പൊരുത്തപ്പെടാന്‍ മുഖംമൂടിയണിഞ്ഞു ജീവിതത്തില്‍ അഭിനയിച്ചു തുടങ്ങി എന്ന സത്യം എന്നോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞവള്‍. എന്‍റെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായിച്ചു പരിചയപ്പെട്ട അവള്‍ എന്‍റെ ഹൃദയത്തിലേക്ക് ഒരു സുഹൃത്തിനേക്കാള്‍ വേഗത്തില്‍ പാഞ്ഞു വന്നപ്പോള്‍ അവളെ അതിനു നിര്‍ബന്ധിതയാക്കിയത് ജീവിതത്തില്‍ നിഷേധിക്കപ്പെട്ട സ്നേഹവും, ശ്രദ്ധകൊടുക്കലും ആയിരിക്കാം. ഒരിക്കലും സാധ്യമാകാത്ത ഒരു സ്വപ്നലോകത്ത് വിഹരിക്കുന്നു എന്ന ബോദ്ധ്യത്തിലും സംഭവിച്ചേക്കാവുന്ന ഒരത്ഭുതത്തിന്‍റെ നേര്‍ത്ത പ്രതീക്ഷയാണ് ഞങ്ങളുടെ മനസ്സുകളെ മുന്നോട്ടു നയിച്ചത്. ഇടയ്ക്കിടെ സൗഹൃദം എന്ന് അടിവരയിട്ട് അവള്‍ തന്നെ തെളിച്ചു കാട്ടുന്ന പേരറിയാത്തതെന്ന് അവള്‍ തന്നെ വിശേഷിപ്പിക്കുന്ന സൗഹൃദം ഹൃദയത്തില്‍ ഒരു മുറിപ്പാടിന്‍റെ നേര്‍ത്ത നോവാവുമ്പോള്‍ അവളുടെ വാക്കുകളിലെ വറ്റിവരണ്ട സ്നേഹത്തെക്കുറിച്ചുള്ള വിലാപം മറനീക്കി പുറത്തുവരുന്നു. തങ്ങള്‍ക്കിടയിലെ സൌഹൃദത്തെ അടിവരയിടാന്‍ ഇടയ്ക്കിടെ "ഫ്രണ്ടെ ഫ്രണ്ടെ" എന്ന് വിളിക്കുമ്പോഴും ഇരുവര്‍ക്കുമറിയാവുന്ന സ്നേഹത്തിന്‍റെ നേര്‍ത്ത വിരിപ്പ് ഹൃദയങ്ങളെ പൊതിഞ്ഞു നില്‍ക്കുന്നു.

ഞാന്‍ വരാന്തയിലേക്ക്‌ നടന്നു.ഒരുകാലത്ത് മരങ്ങളാല്‍ നിറഞ്ഞിരുന്ന ചുറ്റുപാട് ഇന്ന് കോണ്ക്രീറ്റ് കാടുകള്‍ക്ക് വഴിമാറിയപ്പോള്‍ ബാക്കിയാക്കിയത് കത്തിക്കാളുന്ന അസഹനീയമായ ചൂട്. കഴുത്തിലും നെറ്റിയിലും പൊടിഞ്ഞിറങ്ങിയ വിയര്‍പ്പു തുള്ളികളെ കൈത്തണ്ട കൊണ്ട് തുടച്ചു അകലേക്ക്‌ മിഴികളൂന്നുമ്പോള്‍ റോഡിനപ്പുറത്തെ പടിഞ്ഞാറെക്കാരുടെ വീട് കണ്മുന്നില്‍ തെളിഞ്ഞു വരുന്നു. ഒരുനിമിഷം ഓര്‍മ്മകള്‍ ബാല്യത്തിലേക്ക് കെട്ടുപോട്ടിച്ചോടിപ്പോയി. സജി എന്നും മനോജ്‌ എന്നും പേരായ രണ്ടു സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയുള്ള അവരുടെ അച്ഛനും, അമ്മയും, ഒരു മൂത്ത സഹോദരിയും. എന്‍റെ ബാല്യത്തിലെ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചത്‌ ആ വീടിന്‍റെ മുറ്റവും, വരാന്തയും, അകത്തളങ്ങളും ഒക്കെയാണ്. ആ മുറ്റത്തു ക്രിക്കറ്റ് കളിച്ചതും, കളികഴിഞ്ഞ് ക്ഷീണിക്കുമ്പോള്‍ മനോജ്‌ വാങ്ങി കൊണ്ട് വരുന്ന സോഡയില്‍ മോര് ചേര്‍ത്തു ഉപ്പിട്ട് കുടിച്ചതും, ആ വീടിനു പിന്നിലെ പഞ്ചസാര പഴം ഉണ്ടാകുന്ന മരത്തില്‍ നിന്ന് നല്ല ചുവന്നു പഴുത്ത പഞ്ചസാരപ്പഴങ്ങള്‍ പൊട്ടിച്ചു തിന്നതും. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍ !.

ഒരിക്കല്‍ വരാന്തയില്‍ ഇരുന്നു ഈര്‍ക്കില്‍ കൊണ്ട് നൂറാം കോല്‍ കളിക്കുമ്പോള്‍ നേരത്തെ കളിയില്‍ തോറ്റ് ഞാന്‍ മതിലില്‍ ചാരി നില്‍ക്കുകയായിരുന്നു. ആ നേരത്ത് വെറും തമാശക്കാണ് സജിയോടു "ധൈര്യമുണ്ടെങ്കില്‍ എന്‍റെ കാലില്‍ പിടിച്ചു വലിക്കാമോ എന്ന് ചോദിച്ചത്"

പറഞ്ഞു തീരും മുന്നേ സജി എന്‍റെ ഇരുകാലിലും പിടിച്ചു ഊക്കില്‍ ഒരു വലി വലിച്ചതും ഞാന്‍ മതിലില്‍ തലയിടിച്ചു വീണു വലിയ വായില്‍ നിലവിളിതുടങ്ങിയപ്പോള്‍ അവരുടെ അമ്മ വലിയൊരു വടിയെടുത്തു സജിയെ ഓടിച്ചിട്ട്‌ തല്ലിയതും ഒക്കെ ഇന്നലെ നടന്നത് പോലെ മനോമുകുരത്തില്‍ തെളിയുന്നു.

അതിനു ശേഷം അവര്‍ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. അവര്‍ വീട് വിറ്റു ദൂരെ ഒരിടത്തേക്ക് താമസം മാറി പോയി. ആരാണ് അത് വാങ്ങിയിരിക്കുന്നത് എന്ന് അറിയില്ല - പക്ഷെ കഴിഞ്ഞ പത്തു വര്‍ഷത്തോളം ആയി ആരും തിരിഞ്ഞു നോക്കാതെ കാടും, പടലും കയറി കിടക്കുന്ന ആ വീട് പലപ്പോഴും ബാല്യകാലത്തെക്കുറിച്ചുള്ള ഒരു നോവായി മനസ്സിലേക്ക് ഓടിയെത്തുന്നു. പെട്ടെന്നാണ് അവളെക്കുറിച്ച് ഓര്‍ത്തത് - അഞ്ചു മിനിറ്റില്‍ തിരികെ വരാമെന്ന് പറഞ്ഞിട്ട് ഏകദേശം കാല്‍മണിക്കൂറോളം ആയിക്കാണും.

പാവം നോക്കിയിരിക്കുകയായിരിക്കും. ഇന്നിനി കൂടുതല്‍ സംസാരിക്കാന്‍ തോന്നുന്നില്ല. രാവിലെ ഉറക്കമുണര്‍ന്നത്‌ മുതല്‍ ഇതിനു മുന്നില്‍ കയറി ഇരിക്കുന്നതാവും. ഓടിച്ചു വിടണം. "ബൈ" "നാളെ കാണാം" ഒക്കെ മാറി മാറി പറഞ്ഞു വീണ്ടും ഒരു അര മണിക്കൂര്‍ കൂടി ഞങ്ങള്‍ ഇരുന്നു. ഒരു "ബൈ" അടിച്ച ശേഷം മറ്റെയാള്‍ മറുപടി പറയും മുന്നേ നേരത്തെ ചോദിക്കാന്‍ വിട്ട ഒരു ചോദ്യം ആരെങ്കിലും ചോദിക്കും. പിന്നെ അതിനുള്ള മറുപടിയായി സമയം കടന്നു പോകും. ഒടുവില്‍ അവളെ യാത്രയാക്കി എഴുന്നേറ്റു ചാരുകസേരയില്‍ കിടന്നു. അവള്‍ക്കും ആ പഴയ വീടിനും പൊതുവായി ഒരുപാട് കാര്യങ്ങള്‍ ഉള്ളതായി എന്‍റെ മനസ്സ് കണ്ടെത്തി. സ്നേഹത്തെക്കാള്‍ അവളുടെ കുടുംബത്തെയും ആ വീടിനെയും നിലനിര്‍ത്തുന്നത് ആവയുടെ മൂല്യം ആണ്. തകര്‍ക്കപ്പെടാന്‍ മടികാണിക്കുന്ന വ്യവസ്ഥിതിയാണ് ഇരുകൂട്ടരെയും തങ്ങി നിര്‍ത്തുന്നത്. കാടും പടലും പിടിച്ച വീടിനും മനസ്സുകള്‍ക്കും ആ മൂല്യത്തിന്‍റെ ഭാരം അനുഗ്രഹത്തെക്കാള്‍ ഒരു ശാപമാണെന്ന് എനിക്ക് തോന്നി. തകര്‍ച്ച കൊതിക്കുന്ന , എന്നാല്‍ ഉണ്ടാകില്ലെന്ന് മനസ്സില്‍ ഉറപ്പുള്ള ഒരു ശാപം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top