Tuesday, April 23, 2013

കഥ : ന്യായവിധി

"...........ആയതിനാല്‍ ഐ.പി.സി ------ആം വകുപ്പനുസരിച്ച് പ്രതിയെ മരണം വരെ തൂക്കിക്കൊല്ലുവാന്‍ ഈ കോടതി വിധിക്കുന്നു.

സ്വതവേ ഓജസ്സറ്റ മുഖഭാവത്തോടെ പ്രതിക്കൂട്ടില്‍ നിന്നിരുന്ന, താടി വളര്‍ത്തിയ, വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരന്‍റെ മുഖത്തെ രക്തവര്‍ണ്ണം പൂര്‍ണ്ണമായി മറഞ്ഞു - വിളറിവെളുത്തയാള്‍ നിന്നനില്‍പ്പില്‍ കുഴഞ്ഞു വീണു.

കോടതിമുറിയാകെ നിശബ്ദമായി.

ഒരു നിമിഷം സ്തംഭിച്ചു നിന്ന ശേഷം ഗോപാലന്‍ നായര്‍ ജഡ്ജിയെ ചേമ്പറിലേക്ക് പിന്തുടര്‍ന്നു.

നടക്കുന്ന വഴിയില്‍ ഗോപാലന്‍നായര്‍ക്ക്‌ അല്‍പ്പം അസ്വസ്ഥത തോന്നി - അദ്ദേഹം ജഡ്ജിയായി തുടങ്ങിയ അന്നുമുതല്‍ കൂടെ കൂടിയതാണ് - ഇന്നത്തെ പ്രതി ശിക്ഷ അര്‍ഹിച്ചിരുന്നു എന്നത് നേര് - മയക്കുമരുന്നിനടിമയായ ചെറുപ്പക്കാരന്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നു !

പക്ഷെ വിചാരണ തുടങ്ങിയ അന്ന് മുതല്‍ ആ ചെറുപ്പക്കാരന്‍റെ നിസ്സഹായാവസ്ഥയും, കുറ്റബോധത്തിന്‍റെ ആഴവും ആ കോടതിയില്‍ എല്ലാവര്‍ക്കും ബോധ്യമായതാണ്‌ - ഒരു ജീവപര്യന്തത്തില്‍ ഒതുക്കാമായിരുന്നു - അതായിരുന്നില്ലേ ഒരുപക്ഷെ പ്രതിഭാഗം വക്കീല്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും പ്രതീക്ഷിച്ചിരുന്നതും !

എന്നാല്‍ വധശിക്ഷ - അല്‍പ്പം ക്രൂരമായിപ്പോയില്ലേ.

ഗോപാലന്‍നായര്‍ പ്രവേശിക്കുമ്പോള്‍ ജട്ജിയദ്ദേഹം ചേംബറിലെ അദ്ദേഹത്തിന്‍റെ കസേരയില്‍ ,കണ്ണട നെറ്റിയിലെക്കുയര്‍ത്തി വച്ച്, കണ്ണടച്ച്‌ ഗാഢമായ ഏതോ ചിന്തകളുടെ ലോകത്തായിരുന്നു.

"അങ്ങുന്നെ"

ഗോപാലന്‍ നായരുടെ വിളി അദ്ദേഹത്തെ ചിന്തകളില്‍ നിന്നുണര്‍ത്തി, ചോദ്യഭാവത്തില്‍ തന്നെ നോക്കിയ ആ കണ്ണുകളില്‍ ഒരു നേര്‍ത്ത നനവുണ്ടായിരുന്നോ എന്ന് ഗോപാലന്‍ നായര്‍ അത്ഭുതപ്പെടാതിരുന്നില്ല !

"അങ്ങുന്നെ ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു.."

മടിച്ചു മടിച്ചു ഗോപാലന്‍ നായര്‍ പറഞ്ഞു.

"ശിക്ഷ അല്‍പ്പം കടുത്തു പോയല്ലേ ?"

അയാളുടെ മനസ്സ് വായിച്ചത് പോലെ ജട്ജിയദ്ദേഹം പ്രതിവചിച്ചപ്പോള്‍ ഒരുവേള ഗോപാലന്‍ നായര്‍ ഒന്ന് പതറിപ്പോയി.

"അല്ലങ്ങുന്നെ...അത്..ഞാന്‍"

"എനിക്കും അറിയാം അത് - മാനുഷികമായ പരിഗണനകളും, സാഹചര്യങ്ങളും പരിഗണിച്ച് ഒരു ജീവപര്യന്തത്തില്‍ ഒതുക്കാമായിരുന്നു അയാളുടെ ശിക്ഷ "

ഗോപാലന്‍ നായര്‍ ഒന്നും പറഞ്ഞില്ല. ജട്ജിയദ്ദേഹത്തിന്‍റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന ആത്മസംഘര്‍ഷത്തിന്‍റെ തീവ്രത അദ്ദേഹത്തിന്‍റെ വാക്കുകളില്‍ മുറ്റി നിന്നിരുന്നെന്ന് അയാള്‍ക്ക്‌ മനസിലായി.

"വിചാരണ തുടങ്ങിയ അന്ന് തന്നെ ആ ചെറുപ്പക്കാരനെ എനിക്ക് മനസ്സിലായി - പക്ഷെ മറ്റാര്‍ക്കും മനസിലായില്ല - ചെറുപ്പത്തിലെ നാടുവിട്ടു പോയ എന്‍റെ മകന്‍ അപ്പുവാണത്"

ഗോപാലന്‍ നായര്‍ തരിച്ചു നിന്നു !

വര്‍ഷങ്ങള്‍ക്ക് മുന്നേ നാടുവിട്ടു പോയ മൂത്ത മകനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു - ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ഭാര്യയുടെ അകാലമരണം പോലും ഈയൊരു ദുഃഖം നിമിത്തം ആയിരുന്നില്ലേ?

"മറ്റൊരു ചെറുപ്പക്കാരന്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ അവന്‍റെ ശിക്ഷ ഒരു ജീവപര്യന്തത്തില്‍ ഒതുക്കിയേനെ, പക്ഷെ നാളെ ആരെങ്കിലും അവന്‍ എന്‍റെ മകനാണെന്ന് തിരിച്ചറിഞ്ഞാല്‍ ? മകന് വേണ്ടി അന്യായം പ്രവര്‍ത്തിച്ച ജഡ്ജി എന്ന് ഞാന്‍ വിലയിരുത്തപ്പെട്ടു കൂടാ."

ഇക്കുറി ഈറനായത് ഗോപാലന്‍ നായരുടെ കണ്ണുകളായിരുന്നു ! 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top