Saturday, April 27, 2013

കഥ - സന്ധ്യയിലെ നിഴലുകള്‍

വെളുപ്പിന് നാല് മണിക്ക് ടൈംപീസിന്‍റെ ശബ്ദം ഏറെ നേരം കര്‍ണ്ണപടങ്ങളെ കുത്തിത്തുളച്ചപ്പോള്‍ ആണ് അവള്‍ കണ്ണുകള്‍ തുറന്നത്.

അറിയാതെ ഇടതു വശത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിപ്പോയി - അയാള്‍ രാത്രിയിലെപ്പോഴോ എഴുന്നേറ്റു പോയിക്കാണും.

അപോഴും അവിടെ തങ്ങിനിന്നിരുന്ന മദ്യത്തിന്‍റെ ഗന്ധം അവള്‍ക്കു മനംപുരട്ടല്‍ ഉണ്ടാക്കി.

വെളുപ്പിനെ തുടങ്ങുന്ന ജോലികള്‍.

വീട് വൃത്തിയാക്കല്‍, ഭക്ഷണം ഉണ്ടാക്കല്‍, കുട്ടികളെ കുളിപ്പിച്ച് സ്കൂളില്‍ വിടല്‍, വീട് തുടച്ചു വൃത്തിയാക്കല്‍ എന്ന് വേണ്ട പട്ടിക്കൂടും, കാറും കഴുകല്‍ വരെ അതില്‍പ്പെടും.

മാസത്തില്‍ ഒരു സ്പെഷ്യല്‍ ഡ്യൂട്ടി കൂടി ഉണ്ട് - ഡോകടര്‍ ആയ യജമാനന്‍റെ കുറിപ്പടിയുമായി മെഡിക്കല്‍ ഷോപ്പില്‍ പോയി കൊച്ചമ്മയെ ഉറക്കാനുള്ള ഗുളിക വാങ്ങല്‍ !

അത് എന്നും രാത്രി പാലില്‍ കലക്കി അവരെ കുടിപ്പിക്കലും, അവര്‍ ഉറങ്ങി കഴിയുമ്പോള്‍ കുമുകുമാ വമിക്കുന്ന മദ്യഗന്ധവുമായി വരുന്ന അയാളുടെ ഭാരം പേറലും.

ഇടക്ക് അവളെ മടുകുമ്പോള്‍ ചിലദിവസങ്ങളില്‍ സന്ധ്യയാകുമ്പോഴേ അയാള്‍ അവളോട്‌ പറയും - "ഇന്ന് നീയവളെ ഉറക്കണ്ട കേട്ടോ"

ആ വാക്കുകള്‍ അവള്‍ക്ക്‌ ഏറെ ആശ്വാസമാരുന്നു !

പതിവുപോലെ രാവിലെ അയാള്‍ ആശുപത്രിയിലേക്കും, കുട്ടികള്‍ സ്കൂളിലേക്കും, കൊച്ചമ്മ ക്ലബ്ബിലെക്കും പോയി.

അവള്‍ അടുക്കള ജോലിയില്‍ വ്യാപൃതയായിരിക്കെ പത്തു മണിയോടെ ഹാളിലെ ടെലഫോണ്‍ ശബ്ദിച്ചു.

"ഹലോ , എനിക്ക് റോസ്ലിനെ ഒന്ന് കിട്ടുമോ ?"

"റോസ്ലിന്‍ ആണല്ലോ, പറഞ്ഞോളൂ"

"ഞാന്‍ അനുമോളുടെ ഓര്‍ഫനേജിലെ സിസ്റ്റര്‍ അമലയാണ്"

"എന്താണ് സിസ്റ്റര്‍ ?" അവളുടെ ശബ്ദത്തില്‍ പൊടുന്നനെ ഒരു വേവലാതി കടന്നു വന്നു.

"നാളെ വന്ന് മോളെ കൂട്ടിക്കൊണ്ടു പോകണം, രണ്ടു മാസം വെക്കേഷന്‍ തുടങ്ങുകയാണ്."

അവളുടെ മനസ്സിലൂടെ ആകുലതകള്‍ ഒരിലക്ട്രിക് ഷോക്ക് പോലെ കടന്നുപോയി !

"സിസ്റ്റര്‍ ഈ രണ്ടു മാസം അവളെ അവിടെത്തന്നെ നിര്‍ത്താന്‍ വല്ല വഴിയും... ?"

"എന്താ ഈ പറയുന്നത് റോസ്ലിന്‍ ? നമ്മുടെ ഓര്‍ഫനേജിന്‍റെ കാര്യങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ ? ആകെ പത്തുകുട്ടികളെ ഉള്ളൂ - ഒരുപാടു കഷ്ടപ്പട്ടാ ഇത് നടത്തിക്കൊണ്ട് പോകുന്നത്. സ്കൂള്‍ അടക്കുമ്പോള്‍ എങ്കിലും രണ്ടു മാസം കുട്ടികളെ അവരവരുടെ വീടുകളില്‍ നിര്‍ത്തിയെ പറ്റൂ. കുട്ടികള്‍ക്കും അത് നല്ലതാണ്"

"ഞാന്‍ വരാം സിസ്റ്റര്‍" അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

തോളില്‍ കിടന്ന തോര്‍ത്തുമുണ്ട് കൊണ്ട് അവള്‍ കണ്ണും മുഖവും തുടച്ചു.

സാമുവല്‍ കുടിച്ചു കുടിച്ചാണ് മരിച്ചത്.

അയാളുടെ മരിച്ചശേഷം കയറിക്കിടക്കാന്‍ ഉണ്ടായിരുന്ന കൂര പോലും അയാള്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടാന്‍ അവളെക്കൊണ്ട് കഴിയാതെയായപ്പോള്‍ ബാങ്കുകാര്‍ ജപ്തി ചെയ്തു കൊണ്ട് പോയി.

നിവൃത്തികേട് കൊണ്ടാണ് റോസ്ലിന്‍ കുഞ്ഞിനെ ഓര്‍ഫനേജില്‍ ആക്കി ഈ വീട്ടില്‍ ജോലിക്ക് വന്നു തുടങ്ങിയത്.

ശമ്പളം തീരെ കുറവാണെങ്കിലും മോള്‍ക്ക്‌ മാസാമാസം അയച്ചു കൊടുക്കാന്‍ ഉള്ളതും അന്നന്നത്തെ ഭക്ഷണവും കയറിക്കിടക്കാന്‍ ഒരിടവും - അത്രേ അവള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.

എന്നാല്‍ വന്നു കയറി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അതെ രാത്രി തന്നെ ഏറ്റവും ദുര്‍ബലനായ മൃഗത്തെ തെടിപ്പിടിക്കുന്ന വേട്ടമൃഗത്തിന്റെ കൌശലത്തോടെ അയാളവളെ തേടിയെത്തി.

നിവൃത്തികേടു കൊണ്ട് അവള്‍ക്കു വഴങ്ങിക്കൊടുക്കേണ്ടി വന്നു.

പിന്നെ അതൊരു ശീലമായി - മനസ്സ് എന്നെ മരിച്ചവളുടെ ശരീരത്തിനെന്ത് പ്രസക്തി ?

മകളുടെ മുഖം മാത്രമേ മുന്നില്‍ തെളിഞ്ഞിരുന്നുള്ളൂ - എപ്പോഴും !

എന്നാല്‍ കഴിഞ്ഞയാഴ്ച ഒരു രാത്രി വിയര്‍പ്പില്‍ കുളിച്ച അവളില്‍ നിന്ന് മാറിക്കിടക്കുമ്പോള്‍ അയാളുടെ ഒരു ചോദ്യമാണ് അവളെ ഒരു പേടി സ്വപ്നമായി വേട്ടയാടിത്തുടങ്ങിയത്.

"നിന്‍റെ മകള്‍ ആറാംക്ലാസില്‍ ആയില്ലേ ? ഈ വെക്കേഷന് രണ്ടു മാസം അവളെ ഇവിടെ കൊണ്ടുവന്നു നിര്‍ത്തിക്കോളൂ"

അന്ന് രാത്രി എത്രശ്രമിച്ചിട്ടും അവള്‍ക്കുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു കണക്കിന് നേരം വെളുപ്പിച്ചു.

പിറ്റേന്ന് പത്തുമണിയോടടുപ്പിച്ചു വീണ്ടും ഫോണ്‍ വന്നു .

റിസീവറില്‍ കാതോര്‍ക്കാന്‍ പലതവണ ശരീരം പാഞ്ഞെത്തിയെങ്കിലും മനസ്സ് അവളെ വിലക്കി.

ഒരു പത്തു തവണയെങ്കിലും ഫോണ്‍ റിംഗ് ചെയ്തു കാണും - പക്ഷെ ആരും മറുപടി പറഞ്ഞില്ല !

അവസാനത്തെ തവണ ഡയല്‍ ചെയ്ത് നിരാശയോടെ ഫോണ്‍ വെക്കുമ്പോള്‍ അമല സിസ്റ്ററുടെ മുഖത്ത് അസഹനീയമായ ദേഷ്യമായിരുന്നു.

"എന്താടീ നിന്‍റെ അമ്മക്ക് പറ്റിയത്, മനുഷ്യരെ ബുദ്ധിമുട്ടിക്കാന്‍ ?"

മുന്നില്‍ പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകളോടെ നോക്കി നിന്നിരുന്ന അനുമോളുടെ മുഖത്ത് നോക്കി സിസ്റ്റര്‍ തീക്ഷ്ണമായ ശബ്ദത്തില്‍ പറഞ്ഞു.

അവളുടെ മുഖത്തെ വെളിച്ചമണഞ്ഞു !

അനുമോള്‍ സാവധാനം ആ മുറിവിട്ട്‌ പുറത്തേക്ക് പോയി.

ഏതാനും നിമിഷങ്ങള്‍ എന്തോ ആലോചിച്ചിരുന്ന ശേഷം സിസ്റ്റര്‍ അമല നേരത്തെ തയ്യാറാക്കി വച്ചിരുന്ന ബാഗെടുത്തു അവരുടെ ഓഫീസ് മുറി പൂട്ടിയിറങ്ങി.

അവര്‍ നേരെ പോയത് അനുമോളുടെ മുറിയിലേക്കായിരുന്നു. കട്ടിലില്‍ കമഴ്ന്നുകിടന്നു ഏങ്ങലടിച്ചു കരയുന്ന അനുമോള്‍ !

"സാരമില്ല മോളെ, എഴുന്നേല്‍ക്ക്. മുഖം കഴുകി ബാഗെടുത്തു റെഡിയായെ - നമ്മള്‍ സിസ്റ്ററിന്‍റെ വീട്ടിലേക്കു പോകുന്നു"

സിസ്റ്റര്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചു. അവളുടെ നെറ്റിയിലേക്ക് ചിതറി വീണ മുടിയിഴകള്‍ കൊതിയോതുക്കി ഒരു മധുരമുള്ള ചുംബനം നല്‍കി.

അവളെ കൈപിടിച്ച് വാഷ്ബേസിനരികെ കൊണ്ടുപോയി മുഖം കഴുകി കൊടുത്തു. അവളുടെ വസ്ത്രങ്ങള്‍ ഊരി മാറ്റി, നല്ല ഒരു ജോഡി വസ്ത്രങ്ങള്‍ ധരിപ്പിച്ചു.

ബസില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത സീറ്റിലിരുന്ന അനുമോളെ സിസ്റ്റര്‍ ചേര്‍ത്തു പിടിച്ചു.

അവളുടെ ശിരസില്‍ സിസ്റ്റര്‍ സ്നേഹത്തോടെ മുഖമമര്‍ത്തിയപ്പോള്‍ അനുമോള്‍ ഒരു വിളറിയ പുഞ്ചിരിയോടെ അവരുടെ മുഖത്തേക്ക് നോക്കി - ആ പുഞ്ചിരിയില്‍ അവരുടെ ദുഃഖങ്ങള്‍ എല്ലാം അലിഞ്ഞു പോയി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top