Saturday, April 27, 2013

രക്ഷകന്‍

"ആ മനോജിനെ ഇന്ന് ഞാന്‍ ശരിയാക്കും - റൂമിലേക്ക്‌ ചെല്ലട്ടെ" ഡ്രൈവ് ചെയ്യുന്നതിനിടെ ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു.

"എന്താടോ - എന്താ പ്രശ്നം ?" ടോണിയെട്ടന്‍ ശാന്തമായി ചോദിച്ചു.

അടുത്ത മാസം ശമ്പളം കിട്ടുമ്പോ തരാന്ന് പറഞ്ഞു എന്‍റെ കയ്യീന്ന് അവന്‍ രണ്ടായിരം റിയാല് വാങ്ങീട്ട് മാസം മൂന്നായി.

അടുത്ത മാസം എനിക്ക് നാട്ടീ പോകേണ്ടതാന്ന് നിങ്ങക്കറിയാലാ.

ഇന്ന് ചോദിച്ചപ്പോള്‍ ആയിരം രൂപ തരാം, ബാക്കി അടുത്ത മാസം തരാന്ന്.....

എനിക്ക് ദേഷ്യം കയറി ഞാന്‍ കുറെ ചീത്ത വിളിച്ചു...ശവി"

ടോണിയെട്ടന്‍ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ.

വണ്ടിയുടെ വേഗത്തെക്കാള്‍ തീക്ഷണമായി ഞാന്‍ മനസ്സില്‍ വന്ന ശാപവാക്കുകള്‍ ഒക്കെ വിളിച്ചുപറഞ്ഞു.

എന്‍റെ ദേഷ്യം തെല്ലൊന്നു അടങ്ങി എന്ന് തോന്നിയപ്പോള്‍ ടോണിയേട്ടന്‍ ചോദിച്ചു.

"മനോജിനെക്കുറിച്ച് തനിക്കെന്തറിയാം ?"

"എന്തറിയാനാ ടോണിയേട്ടാ, എന്തായാലും പറഞ്ഞ വാക്ക് പാലിക്കണ്ടേ?"

"അത് വേണ്ടത് തന്നെ, പക്ഷെ അവന്‍റെ കഥ കേട്ടാല്‍ താന്‍ ഇത്രയും നേരം പറഞ്ഞതൊക്കെ ഓര്‍ത്ത്‌ വിഷമിക്കും"

"എന്ത് കഥ, അവനെപോഴും ഹാപ്പിയായി തമാശയൊക്കെ പറഞ്ഞാണല്ലോ നടപ്പ്? അങ്ങനെയുള്ളവന് എന്ത് വിഷമം ടോണിയേട്ടാ?"

ടോണിയേട്ടന്‍ ഒരു നിമിഷം മൌനമായിരുന്നു. പിന്നെ പറഞ്ഞു തുടങ്ങി.

"അവനോര്‍മ്മ വക്കും മുന്നേ അവന്‍റച്ഛന്‍ മരിച്ചു.

അവന്‍റെ മൂത്ത പെങ്ങളെ ഗള്‍ഫില്‍ എത്തിയശേഷം അവനാണ് വിവാഹം കഴിപ്പിച്ചയച്ചത്.

അവളുടെ ഭര്‍ത്താവിനു പുഴയില്‍ മണല്‍ വാരുന്ന ജോലിയായിരുന്നു. ഒരു ദിവസം രാത്രി പോലീസ് റെയ്ഡ് നടന്നപ്പോള്‍ അയാള്‍ മറ്റുള്ളവരോടൊപ്പം പുഴയിലേക്ക് ചാടിയതാണ് - മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ശവം ആണ് കിട്ടിയത്."

ഞാന്‍ വണ്ടിയുടെ വേഗം അല്‍പ്പം കുറച്ചു.

ടോണിയേട്ടന്‍ തുടര്‍ന്നു.

"ആ പെങ്ങളും കുട്ടിയും അവന്‍റെ വീട്ടില്‍ ഉണ്ട്.

ആ കുട്ടിക്ക് കുറച്ചു നാളായി ഇപ്പോഴും പനിയും, തളര്‍ച്ചയുമൊക്കെ ആയിട്ട് അവരതിനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ അതിനു രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിച്ചു.

അവന്‍റെ അമ്മയാണെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പാണ് - അവരുടെ ചികിത്സക്ക് തന്നെ വേണം മാസം നല്ലൊരു തുക.

ഇപ്പോഴാണെങ്കില്‍ ആ കൊച്ചിന്‍റെ ചികിത്സക്ക് മാസം പത്തിരുപതിനായിരം രൂപ വേണമത്രേ.

എങ്കിലും രക്ഷകിട്ടില്ലെന്നാ അവന്‍ എന്നോട് ആരും കേള്‍ക്കാതെ പറഞ്ഞത് , "എന്ന് കരുതി അറിഞ്ഞു കൊണ്ട് കൊലക്ക് കൊടുക്കാന്‍ പറ്റില്ലല്ലോ ടോണിയേട്ടാ" എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ കരഞ്ഞു പോയി"

എന്‍റെ മിഴികളും അറിയാതെ ഈറനായി.

"തനിക്കു തരാന്‍ അവന്‍ ഇന്നലെ എന്നോട് ആയിരം രൂപ കടം വാങ്ങി. തന്‍റെ കടം വീട്ടാന്‍ ഒരു വഴിയും ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളിലെ നനവ്‌ ഞാന്‍ കണ്ടു. അപ്പോള്‍ ഞാനേറെ നിര്‍ബന്ധിച്ചിട്ട അവനാ പൈസ എന്നോട് വാങ്ങിയത്"

"ടോണിയേട്ടാ ഞാന്‍..........ഞാന്‍ ഇതൊന്നും അറിഞ്ഞില്ല...എന്നോടവനോന്നും പറഞ്ഞില്ല"

"അവന്‍ ആരോടും പറയില്ല, ഞാന്‍ തന്നെ അവന്‍റെ അമ്മാവനെ കഴിഞ്ഞയാഴ്ച യാദൃശ്ചികമായി കണ്ടപ്പോള്‍ അറിഞ്ഞതാണ്. ഞാന്‍ അറിഞ്ഞ കാര്യം അവനെ അറിയിച്ചപ്പോള്‍ അവന്‍ ശരിക്കും എന്‍റെ തോളില്‍ വീണു പൊട്ടിക്കരഞ്ഞു"

കുറ്റബോധം എന്നെ വേട്ടയാടി. ടോണിയേട്ടന്‍ അല്‍പ്പസമയം മുന്‍പ് പറഞ്ഞതുപോലെ പറഞ്ഞു പോയ വാക്കുകളെ ഓര്‍ത്ത്‌ ഞാന്‍ നീറി.

"ചിരിപ്പിക്കുന്നവരും , ചിരിപ്പിക്കുന്നവരും പലപ്പോഴും മനസ്സില്‍ ഒരു നീറുന്ന കനല്‍ക്കൂമ്പാരത്തിന്‍റെ ഉടമസ്ഥര്‍ ആയിരിക്കുമെടോ "

"ഞാന്‍ , ഞാന്‍ എന്താ ചെയ്യേണ്ടത് ടോണിയേട്ടാ"

"താന്‍ സാധിക്കുമെങ്കില്‍ അവനു കുറച്ചു സാവകാശം കൊടുക്കുക. തന്‍റെ ഇപ്പോഴത്തെ കടം തന്നെ തന്നുവീട്ടാന്‍ സാധിക്കാത്തതില്‍ അവനോരുപാട് വിഷമം ഉണ്ട്, അതുകൊണ്ട് ഇനി വീണ്ടും താന്‍ കൊടുത്താലും അവന്‍ വാങ്ങുമെന്ന് തോന്നുന്നില്ല"

ടോണിയേട്ടന്‍ തുടര്‍ന്നു.

"നഖം വളരുമ്പോള്‍ നമ്മള്‍ വിരല്‍ മുറിച്ചു മാറ്റാറില്ല , നഖമേ മുറിച്ചു നീക്കൂ. അതുപോലെ തെറ്റിധാരണകള്‍ വളരുമ്പോള്‍ നമ്മള്‍ മുറിച്ചു മാറ്റേണ്ടത് നമ്മുടെയുള്ളിലെ ഈഗോയാണ്, അല്ലാതെ സൌഹൃദങ്ങളെയും ബന്ധങ്ങളെയുമല്ല"

ശരിയാണ് - എപ്പോഴും ഞങ്ങള്‍ ഒരുപാട് കളിയാക്കുന്ന ഈ മനുഷ്യന്‍ ചിലനേരങ്ങളില്‍ ഒരു തികഞ്ഞ തത്വജ്ഞാനിയെപ്പോലെ സംസാരിക്കുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top