Thursday, April 18, 2013

കഥ : ജോക്കര്‍

അന്നത്തെ അവസാനത്തെ കളിയും കഴിഞ്ഞു - സഹതാരങ്ങളും കാണികളും രംഗം വിട്ടിട്ടും കോമാളി ഏകനായി കുറച്ചു സമയം കൂടി റിംഗില്‍ നിന്നു. താന്‍ വളര്‍ത്തി വലുതാക്കിയ റിംഗ്. പുതിയ കോമാളികള്‍ വന്നപ്പോള്‍ പഴയ കോമാളിയുടെ പ്രഭ മങ്ങി. കരാര്‍ പുതുക്കാന്‍ മാനേജര്‍ വിമുഖത കാണിച്ചു. ഒരക്ഷരം മിണ്ടാതെ അയാള്‍ അറിയിച്ചു - ഈ മാസം കമ്പനി വിട്ടു പോകുന്നു.

"എവിടേക്ക് ?" മാനേജരുടെ ചോദ്യത്തില്‍ നേര്‍ത്ത പരിഹാസം ഉണ്ടായിരുന്നോ.

"തെരുവിലേക്ക് - എന്നെ വളര്‍ത്തി വലുതാക്കിയത് തെരുവല്ലേ?"

ചമയം പോലും അഴിക്കാതെ അയാള്‍ ടെന്‍റിനു പുറത്തേക്കിറങ്ങി.

മുന്നില്‍ രണ്ടായി പിരിയുന്ന റോഡ്‌ - എങ്ങോട്ട് പോകണം എന്ന ചിന്താകുഴപ്പം ഒരു നിമിഷം അയാളെ പിടികൂടിയോ ? അപ്പോള്‍ പണ്ടെങ്ങോ വായിച്ച - മനസ്സില്‍ പതിഞ്ഞ വരികള്‍ അയാളുടെ മനസിലേക്ക് ഓടിയെത്തി

"നിങ്ങള്‍ തനിച്ച് നടക്കേണ്ടി വന്നാലും ലക്ഷ്യത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ അത് ശരിയായ മാര്‍ഗ്ഗം തന്നെയായിരിക്കും" അയാള്‍ വലത്തെക്കുള്ള വഴിയിലൂടെ നടത്തം തുടര്‍ന്നു.

പൊടുന്നനെ ഒരു മഴ എങ്ങുനിന്നെന്നറിയാതെ ആര്‍ത്തലച്ചു വന്നു. അയാളുടെ എപ്പോഴും പുഞ്ചിരിക്കേണ്ട മുഖത്തെ ചായങ്ങള്‍ ഇളകിക്കുഴഞ്ഞു മുഖത്തുകൂടി ഒഴുകിയിറങ്ങി - ആദ്യമായി അയാള്‍ മഴയോട് പരിഭവിച്ചു - കാരണം മഴയില്‍ മറക്കേണ്ട ആര്‍ദ്രമായ കണ്ണുകള്‍ അയാള്‍ക്കില്ലായിരുന്നല്ലോ ! 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top