Wednesday, July 17, 2013

ഭാഷകളും ഞാനും - ഹിന്ദി

ഇന്നലെ രണ്ടു പോസ്റ്റുകളിലായി അറബിയെയും, ഇംഗ്ലിഷിനെയും കുറിച്ച് പറഞ്ഞു.

നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയെക്കുറിച്ച് കൂടി പറഞ്ഞിട്ട് ഈ വിഷയം അവസാനിപ്പിക്കാം.

(അമ്മ മലയാളത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ - പ്രാണവായുവിനെ ആരും പുകഴ്ത്തിപ്പറയാറില്ലല്ലോ ?)

എന്നെ ഹിന്ദി പഠിപ്പിച്ചത് ഡല്‍ഹി ദൂരദര്‍ശന്‍ കേന്ദ്രം ആണ് !

അന്നൊക്കെ ടീവിയില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി പരിപാടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദൂരദര്‍ശന്‍റെ അദ്ദ്രസ് പറയുമ്പോള്‍ ഉള്ള "ഏക്‌ ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ഏക്‌" ഒക്കെ ഇന്നലെ കേട്ട പോലെ ഇപ്പോഴും ചെവിയില്‍ അലയടിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ടീവി സീരിയല്‍ ആയ ഹംലോഗ് , ഇന്നും ഓര്‍മ്മയില്‍ തിളങ്ങുന്ന ആര്‍.കെ നാരായണ്‍ന്‍റെ മാല്‍ഗുഡി ഡെയ്സ് , പങ്കജ് കപൂര്‍ നായകനായ ഡിറ്റക്റ്റീവ് സീരിയല്‍ - കരംചന്ദ് , മുംഗേരിലാല്‍ കീ ഹസീന്‍ സപ്നേ എന്ന കോമഡി സീരിയല്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആയ ഷാരൂഖ്ഖാന്‍റെയും മിനി സ്ക്രീനിലെ സൂപ്പര്‍ സ്റ്റാര്‍ ആയി തിളങ്ങിയ ശേഖര്‍സുമന്‍റെയും സീരിയലുകള്‍, ഞായറാഴ്ചകളിലെ നാലരക്കുള്ള വേള്‍ഡ് ഓഫ് സ്പോര്‍ട്സ്, ബുധന്‍ വെള്ളി ദിവസങ്ങളില്‍ എട്ടുമണിക്കുള്ള ചിത്രഹാര്‍, ശനി ഞായര്‍ ദിവസങ്ങളിലെ ഹിന്ദി സിനിമകള്‍ അങ്ങനെയങ്ങനെ....എന്തെല്ലാം പരിപാടികള്‍ !

എന്നും സന്ധ്യക്ക്‌ ഏഴുമണിക്ക് പായസത്തില്‍ കല്ലുകടി പോലെ വരുന്ന ഒരു പരിപാടിയുണ്ട് - കൃഷിദര്‍ശന്‍.

രണ്ടു കിളവന്മാര്‍ സ്റ്റുഡിയോയിലിരുന്ന് കട്ട ഹിന്ദിയില്‍ എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ടിരിക്കും.

ആകെ ഞങ്ങളുടെ വീട്ടിലെ ടീവിക്ക് റസ്റ്റ്‌ കിട്ടുന്ന സമയം ആണ് 7 മുതല്‍ 7.30 വരെ കൃഷിദര്‍ശന്‍ നടക്കുന്ന സമയം.

ടീവിയില്‍ അഞ്ചരക്ക് സംപ്രേക്ഷണം തുടങ്ങുന്നത് മുതല്‍ രാത്രി മംഗളം പാടി അവസാനിപ്പിക്കുന്നത് വരെ ടീവിക്ക് മുന്നിലെ സ്ഥിരം സാന്നിധ്യമായിരുന്ന എന്‍റെ വല്ലുപ്പ.

കരംചന്ദിനെ "കരിഞ്ചന്ത" എന്നായിരുന്നു മൂപ്പര്‍ പറഞ്ഞു കൊണ്ടിരുന്നത്.

ഓംപുരി "മുഖത്ത് കുഴി"യുള്ളവനും, അലോക്നാഥ് "കഷണ്ടിക്കാരനും", ജസ്പാല്‍ ഭട്ടി "തലേക്കെട്ടുകാരനും" ആയിരുന്നു.

രാജ്കപൂറിന്‍റെയും , നര്‍ഗീസിന്‍റെയുമൊക്കെ പഴയ ബ്ലാക്ക് & വൈറ്റ് ഹിന്ദി സിനിമ വരുമ്പോള്‍ മൂപ്പരുടെ ഹരം കാണണം.

പണ്ട് വീട്ടില്‍ അറിയാതെ ടാക്കീസില്‍ പോയതും, തറ ടിക്കറ്റില്‍ ഇരുന്നു സിനിമ കണ്ടതും ഒക്കെ കഥകളായി വരും - കൂടാതെ ഓരോ നടീനടന്മാരുടെയും ജീവചരിത്രവും കൂട്ടത്തില്‍ അല്‍പ്പം ഗോസിപ്പുകളും.

ഹിന്ദി പരിപാടികള്‍ കണ്ടുകണ്ട് ഞാന്‍ പോലുമറിയാതെ ഹിന്ദി പഠിച്ചു.

ഹിന്ദി പരീക്ഷക്ക്‌ തലേദിവസം ഒരു അഞ്ചര മണി ആകുമ്പോള്‍ തന്നെ ഹിന്ദി ടെക്സ്റ്റും നോട്ടും എടുത്തു ഉമ്മച്ചിയുടെ അടുത്തേക്കൊരു പോക്കുണ്ട് - ചോദ്യം ചോദിപ്പിക്കാന്‍.

ബുക്കിലുള്ള ചോദ്യങ്ങളെല്ലാം ഉമ്മിച്ചി ചോദിക്കും - ഞാന്‍ എല്ലാത്തിനും മണിമണി പോലെ ഉത്തരം പറയും.

പിന്നെ ഒന്നും പഠിക്കണ്ട - ബുക്കില്‍ ഉള്ളത് മുഴുവന്‍ പഠിച്ചു കഴിഞ്ഞാല്‍ പിന്നെന്തു പഠിക്കാന്‍ ? അതിനു ശേഷം രാത്രി വരെ ടീവി കാണാനുള്ള ലൈസന്‍സ് ആയിരുന്നു ഈ ചോദ്യോത്തര പരിപാടി.

നാട്ടില്‍ ജോലി ചെയ്യുമ്പോഴും, പിന്നീട് സൌദിയില്‍ വന്നപ്പോഴും ഹിന്ദിയിലുള്ള അറിവ് എനിക്ക് തുണയായിട്ടുണ്ട്.

എനിക്ക് തോന്നുന്നത് - ഹിന്ദിയും ഇംഗ്ലീഷും അറിയാമെങ്കില്‍ ലോകത്ത് എവിടെ പോയാലും ജീവിക്കാം !
__________________________________________________________

ടോണിയേട്ടന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ള ഒരു സംഭവം.

ഹിന്ദി പരീക്ഷക്ക്‌ "ഹമാരാ ഘര്‍" എന്ന വിഷയത്തെ കുറിച്ച് അഞ്ചു വാചകങ്ങള്‍ എഴുതാനുള്ള ചോദ്യം ഉണ്ടായിരുന്നു.

ടോണിയേട്ടന്‍ എഴുതി.

"ഹമാരാ ഘര്‍ എറണാകുളം മേം ഹേ.

ഹമാരാ ഘര്‍ മേം ഏക്‌ പൂങ്കാവാന്‍ ഹേ.

ഹമാരാ ഘര്‍ മേം തീന്‍ മുറി ഓര്‍ ഏക്‌ അടുക്കള ഹേ.

ഹമാരാ ഘര്‍ മേം ബഹുത് കോഴി ഹേ.

ഹമാരാ ഘര്‍ മേം ഏക്‌ കുളം ഹേ."

ഉത്തരം വായിച്ചു ടീച്ചേര്‍സ് റൂമിലെ എല്ലാ ടീച്ചര്‍മാരും ചിരിച്ചു മരിച്ചെങ്കിലും , ടോണിയെട്ടന്‍റെ ധൈര്യത്തെയും, പരിശ്രമശീലത്തെയും മാനിച്ച് നല്ലവരായ ഹിന്ദി ടീച്ചര്‍ ആ ഉത്തരത്തിന് ടോണിയേട്ടന് അഞ്ചില്‍ അഞ്ചു മാര്‍ക്കും കൊടുത്തു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top