Thursday, July 18, 2013

മറക്കാനാവാത്ത ഓര്‍മ്മകള്‍

ഇന്ന് ഞാന്‍ യാദൃശ്ചികമായി അവനെക്കുറിച്ചോര്‍ത്തു - ഇത്രയെളുപ്പം അവനെ മറക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് !

എന്‍റെ ജീവിതത്തില്‍ എന്നെ ഏറ്റവും ദുഖിപ്പിച്ചത് രണ്ടു പേരുടെ വിയോഗങ്ങളാണ്.

സ്വന്തം ഉമ്മിച്ചിയെ പോലെ സ്നേഹിച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട അമ്മായിയുടെയും, ഷിഹാബ് എന്ന്‍ തന്നെ പേരുള്ള എന്‍റെ ആത്മ സുഹൃത്തിന്‍റെയും അകാലത്തിലുള്ള വിയോഗങ്ങള്‍.

അമ്മായിയുടെ മരണം സംഭവിക്കുമ്പോള്‍ ഞാന്‍ സൌദിയില്‍ ആയിരുന്നു.

ക്യാന്‍സര്‍, പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും,അമ്മാവനെയും ഈ ലോകത്ത് ഒറ്റക്കാക്കിക്കൊണ്ട്, എന്‍റെ അമ്മായിയെ തട്ടിയെടുത്തപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു.

എന്നാല്‍ എന്‍റെ ജീവിതത്തില്‍ മരണം ആദ്യമായി ,ഒരിക്കലും മറക്കാനാവാത്ത തീവ്ര ദുഃഖമേകിയത് വിധി എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ തട്ടിയെടുത്തപ്പോളാണ് .

ആ അനുഭവമാണ് ഞാന്‍ ഇവിടെ നിങ്ങളോട് പങ്കു വെക്കുന്നത്.

പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എന്നെ വിട്ടു പിരിഞ്ഞു പോയ എന്‍റെ സ്നേഹിതന്‍ - അന്നവന്‍ എറണാകുളം മഹാരാജാസ്‌ കോളേജിലും, ഞാന്‍ കളമശേരി പൊളിടെക്നിക്കിലും പഠിക്കുന്നു.

അന്ന് "ദില്‍വാലെ ദുല്‍ഹനിയാ ലെ ജായെംഗെ" എന്ന ഹിന്ദിസിനിമ എറണാകുളം സരിത തീയറ്ററില്‍ റിലീസ്‌ ആകുന്ന ദിവസമായിരുന്നു.

ആദ്യ ഷോക്ക് തന്നെ പോകാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു.

ഞാന്‍ കളമശേരിയില്‍ നിന്നും എത്തുമ്പോഴേക്കും അവനും അവന്‍റെ സുഹൃത്തുക്കളും ടിക്കറ്റ് എടുത്തു വെക്കും - ഞങ്ങള്‍ ഒരുമിച്ചു തീയേറ്ററില്‍ കയറും - ഇതായിരുന്നു പ്ലാന്‍.

അതനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ ഞാന്‍ സരിത തീയേറ്ററില്‍ എത്തിയെങ്കിലും ആദ്യദിവസത്തെ അഭൂത പൂര്‍വ്വമായ തിരക്ക് മൂലം നേരത്തെ തന്നെ സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു.

സിനിമ തുടങ്ങിയെന്നറിഞ്ഞിട്ടും, എന്നെ കൂടാതെ അവന്‍ കയറില്ല എന്ന പ്രതീക്ഷയോടെ ഞാന്‍ അവനെ തീയേറ്റര്‍ പരിസരത്തെല്ലാം തിരഞ്ഞുനടന്നു.

അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഇറങ്ങിയിട്ടില്ല.

ഏറെ നേരം തിരഞ്ഞിട്ടും അവനെ കാണാതിരുന്നതിനാല്‍ നിരാശ്ശനായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

ആ സമയത്ത് വീട്ടിലേക്ക് കയറിച്ചെന്നാല്‍ പ്രശ്നം ആണ് - "കോളജില്‍ പോയില്ലേ ?" തുടങ്ങിയ ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

കള്ളത്തരം ചെയ്യാന്‍ ഇഷ്ടമാണെങ്കിലും പറയാന്‍ തീരെ ഇഷ്ടമില്ലാത്തതിനാല്‍ നേരെ അവന്‍റെ വീടിനടുത്തെക്കാണ് പോയത്.

അവന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഞങ്ങള്‍ സാധാരണ സമ്മേളിക്കുന്നത്.

ഞാനെത്തുമ്പോള്‍ എന്‍റെ മറ്റൊരു സ്നേഹിതന്‍ സിയാദ് അവിടെയുണ്ടായിരുന്നു.

ആ പറമ്പില്‍ ഒരാള്‍ മരം മുറിച്ചുകൊണ്ടിരിക്കുന്നത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവന്‍.

ഞാന്‍ അവന്‍റെ കൂടെ അവിടെ സംസാരിച്ചിരുന്നു.

സിനിമ കാണാന്‍ പോയതും , എന്നെ കാത്തുനില്‍ക്കാതെ അവന്‍ കൂട്ടുകാരുമായി കയറിയതും ഞാന്‍ സിയാദിനോട് പറഞ്ഞു കൊണ്ടിരിക്കെ ദൂരെ ബസ്‌സ്റ്റോപ്പില്‍ നിന്നും ഷിഹാബ്‌ ബസ്സിറങ്ങി നടന്നു വരുന്നത് ഞാന്‍ കണ്ടു.

എനിക്ക് അവനോടുള്ള ദേഷ്യം ഊഹിക്കാവുന്നത് കൊണ്ടാവണം ,അവന്‍ എന്നെ തീരെ മൈന്‍ഡ്‌ ചെയ്യാതെ നേരെ വീടിനുള്ളിലേക്ക് കയറിപ്പോയി.

അല്‍പനേരം മസില്‍ പിടിച്ചിരുന്ന ശേഷം ഞാനും മെല്ലെയെഴുന്നേറ്റ് അവന്‍റെ വീടിന്നുള്ളിലേക്ക് കയറിച്ചെന്നു.

അവന്‍റെ ഉമ്മിച്ചി അവന് ചോറ് വിളമ്പുന്നു.

ഉമ്മിച്ചി കേള്‍ക്കാതെ അടുത്ത് ചെന്ന് അവന്‍റെ ചെവിയില്‍ കണ്ണ് പൊട്ടുന്ന രണ്ടു തെറി വിളിച്ചപ്പോള്‍ എനിക്കല്‍പ്പം സമാധാനം കിട്ടി.

ഉമ്മിച്ചി എന്നോട് ചോറ് കഴിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ , നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ,ഞാന്‍ സ്നേഹത്തോടെ നിരസിച്ചു.

അവന്‍ ചോറ് തിന്നുന്നതിനിടയില്‍ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കെ വെളിയില്‍ ഒരു ബൈക്ക്‌ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.

ആരെന്നു നോക്കാന്‍ ഞാന്‍ പുറത്തേക്കിറങ്ങി, കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അവിടെയിട്ട് തിടുക്കത്തില്‍ കൈ കഴുകി അവനും പുറത്തേക്കിറങ്ങി വന്നു.

മുപ്പത്തടത്തുള്ള അവന്‍റെ കൊച്ചാപ്പായുടെ മകനായിരുന്നു വന്നത്.

ബൈക്ക് കണ്ട പാടെ, "ചോറ് മുഴുവന്‍ തിന്നിട്ടു പോ മോനെ" എന്ന ഉമ്മാടെ വിളി പോലും അവഗണിച്ച് അവന്‍ കസിന്‍റെ കയ്യില്‍ നിന്ന് ബൈക്കിന്‍റെ താക്കോല്‍ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ആക്കി മുന്നോട്ടെടുത്തു.

"എടാ..നിക്കെടാ..ഞാനും വരുന്നു.." ഞാന്‍ പുറകെ ഓടിച്ചെന്നു വിളിച്ചു കൂവിയിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ അവന്‍ റോഡിലേക്കിറങ്ങി ബൈക്ക്‌ സ്പീഡില്‍ ഓടിച്ചു പോയി .

അല്ലെങ്കിലും അവനു ബൈക്കെന്ന് വച്ചാല്‍ ഒരുതരം ഭ്രാന്താണ്.

എനിക്ക് ശരിക്കും ദേഷ്യം വന്നു, കുറച്ചു നേരം അവന്‍ പോയ വഴിയിലേക്ക് നോക്കി നിന്ന ശേഷം വീണ്ടും ഞാന്‍ മരം മുറിക്കുന്ന സ്ഥലത്തേക്ക് പോയി.

അല്‍പ നേരം കഴിഞ്ഞപ്പോള്‍ അതിലെ സൈക്കിളില്‍ പോയ ഒരാളാണ് ആ കാര്യം പറഞ്ഞത്‌ - കുന്നുംമ്പുറത്തു വച്ച് ശിംബ - (അങ്ങനെയാണ് അവനെ ഞങ്ങള്‍ വിളിച്ചിരുന്നത്‌) ഓടിച്ചിരുന്ന ബൈക്ക്‌ ഒരു ബസുമായി തട്ടി - ആരൊക്കെയോ ചേര്‍ന്ന് അവനെ ആശുപതിയിലേക്ക് കൊണ്ട് പോയിട്ടുണ്ടത്രേ.

കേട്ട പാതി, കേള്‍ക്കാത്ത പാതി ഞാനും സിയാദും അങ്ങോട്ടോടി.

കുന്നുംപുറത്തെക്ക് ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരം ഉണ്ട്.

പക്ഷെ ഞങ്ങള്‍ക്ക് അതൊന്നും ചിന്തിക്കാനുള്ള സമയം ഇല്ലായിരുന്നു.

ഏകദേശം പതിനഞ്ചു മിനിറ്റ് കൊണ്ട് ഞങ്ങള്‍ കുന്നുംപുറത്തെത്തി.

ഒരു ഇലക്ട്രിക് പോസ്ടിനോട് ചേര്‍ന്ന് മറിഞ്ഞുവീണ നിലയില്‍ ബൈക്ക്‌ കിടക്കുന്നുണ്ട്.

" ഇത് ഓടിച്ചിരുന്ന പയ്യന്‍ എവിടെ ചേട്ടാ" അവിടെ കൂടി നിന്നിരുന്നവരില്‍ ഒരാളോട് ഞാന്‍ ചോദിച്ചു

"ഒരു ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്- മെഡിക്കല്‍ ട്രസ്റ്റിലേക്കാണെന്ന് തോന്നുന്നു." അയാള്‍ പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും അവരവരുടെ വീടുകളിലേക്കോടി.

പെട്ടെന്നു തന്നെ ഡ്രസ്സ് മാറി ബസില്‍ കയറി ഏറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് പോയി.

അവിടെ മൊത്തം അന്വേഷിച്ചിട്ടും അങ്ങിനെ ഒരാളെ കൊണ്ട് വന്ന കാര്യം ആര്‍ക്കും അറിയില്ല.

സിയാദ് അഭിപ്രായപ്പെട്ടതനുസരിച്ച് ഞാന്‍ അവന്‍റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.

അവന്‍റെ ഉമ്മയാണ് ഫോണെടുത്തത്.

ഉമ്മ കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെങ്കില്‍ വെറുതെ പരിഭ്രമിപ്പിക്കേണ്ട എന്ന് കരുതി "സുബൈര്‍ ഇക്ക എന്ത്യേ" എന്ന് ഞാന്‍ ചോദിച്ചു.

"അറിയില്ല മോനെ" യെന്ന് പറഞ്ഞപ്പോള്‍ ഉമ്മ ഒന്നും അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായി.

എനിക്കല്‍പ്പം ആശ്വാസം തോന്നി, ഒന്നും സംഭവിച്ചു കാണില്ല - എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെങ്കില്‍ ഉമ്മ ഇതിനോടകം അറിയേണ്ടതായിരുന്നില്ലേ ?

"എന്തായാലും ഇവിടെ വരെ വന്നതല്ലേ- നമുക്ക് മെഡിക്കല്‍ സെന്‍ററില്‍ കൂടി ഒന്ന് നോക്കിയിട്ട് പോകാം. ഇനിയിപ്പോ പറഞ്ഞയാള്‍ക്ക് തെറ്റിപ്പോയതാണെങ്കിലോ?" ഞാന്‍ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ ഏകദേശം പത്തു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്പിറ്റലായ മെഡിക്കല്‍ സെന്‍ററിലേക്ക് ബസ്‌ പിടിച്ചു.

ആ യാത്രയില്‍ ഞങ്ങള്‍ ഒരുപാടു തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു.

മെഡിക്കല്‍ സെന്‍ററില്‍ എത്തിയപ്പോള്‍ എന്‍റെ നാട്ടുകാര്‍ അനവധിപേര്‍ ആശുപത്രി വളപ്പിലുണ്ട്.

സംഗതി ഞങ്ങള്‍ കരുതിയപോലെ അത്ര നിസ്സാരമല്ലെന്നു മനസ്സിലായി.

അവന്‍റെ ഇക്ക സുബൈറിനെ കണ്ടപ്പോള്‍ ഞാന്‍ " എന്ത് പറ്റി സുബൈറിക്കാ " എന്ന് ചോദിച്ചു.

മറുപടി പറയാതെ തീര്‍ത്തും നിര്‍വ്വികാരമായ മുഖത്തോടെ അദ്ദേഹമെന്നെ കൈ പിടിച്ച് ആശുപത്രിക്കകത്തേക്ക് കൊണ്ടുപോയി.

അകത്ത് ഓപ്പറേഷന്‍ തീയേറ്റര്‍ എന്നെഴുതി വച്ചിരുന്ന അടച്ചിട്ടമുറിക്കുമുന്നിലെ ഇടനാഴിയിലെ സ്ട്രക്ച്ചറില്‍ ആരെയോ വെള്ളത്തുണി കൊണ്ട് ആകെ പുതപ്പിച്ചു കിടത്തിയിട്ടുണ്ടായിരുന്നു.

ആ മുഖത്തെ തുണി മാറ്റിക്കൊണ്ട് അതുവരെ അണകെട്ടിനിര്‍ത്തിയിരുന്ന സങ്കടമാകെ പൊട്ടിയൊഴുകും പോലെ " അവന്‍ പോയല്ലോടാ മോനേ' എന്ന്‍ പറഞ്ഞ് സുബൈറിക്ക എന്നെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു.

അപ്പോള്‍ മാത്രമാണ് എനിക്ക് മനസ്സിലായത്‌ - എന്‍റെ എല്ലാമെല്ലാമായ കൂട്ടുകാരന്‍ ഞങ്ങളെയെല്ലാം വിട്ട് പോയിരിക്കുന്നു. !

എങ്കിലും എനിക്കാ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ആരോ പിടിച്ചു കയറ്റി ,ഏതോ ഒരു വാഹനത്തിലിരുത്തി അവന്‍റെ വീട്ടില്‍ എത്തിക്കുമ്പോഴും, വഴിയിലുടനീളം ചലനമറ്റ ഒരു പ്രതിമ കണക്കെ ഞാനിരുന്നു.

എന്‍റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വന്നില്ല. തികച്ചും ശൂന്യമായിരുന്നു എന്‍റെ മനസ്സ്.

കുളിപ്പിച്ചു പൊതുദര്‍ശനത്തിനു വെക്കും മുന്നേ ആദ്യമായി ജീവിതത്തില്‍ ഒരു മയ്യത്ത് കാണുകയായിരുന്നു ഞാന്‍ - അതും ജീവന് തുല്യം സ്നേഹിച്ച സുഹൃത്തിന്‍റെ തന്നെ !

പിറ്റേന്ന് ഉച്ചക്ക് മുന്‍പ്‌ മയ്യത്ത്‌ കുളിപ്പിച്ച് കബറടക്കുവാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

അവസാനമായി മയ്യത് കാണാന്‍ ആരൊക്കെയോ എന്നെ വന്നു നിര്‍ബന്ധിച്ചു വിളിച്ചു-പക്ഷെ ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല.

" അവനെ എനിക്ക് കാണേണ്ട , എനിക്ക് കാണണ്ട" എന്ന് ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു.

പിന്നെ കുറെ ദിവസത്തേക്ക് എന്‍റെ പെരുമാറ്റത്തിലെല്ലാം ഒരു തരം നിര്‍വ്വികാരതയായിരുന്നു .

വൈകിട്ട് മണിക്കൂറുകളോളം അവന്‍റെ കബറിനടുത്തു പോയിരിക്കും. അവനോട് എന്തൊക്കെയോ സംസാരിക്കും.

എന്നില്‍ വന്ന മാറ്റങ്ങള്‍ എന്‍റെ വീട്ടുകാരെ ഏറെ അസ്വസ്ഥരാക്കി.

ഒരു വേള ഞാനെന്തെങ്കിലും കടും കൈ ചെയ്തു കളഞ്ഞെക്കുമോയെന്നു പോലും ഭയന്ന് വാപ്പിച്ചിയും, അനിയനും പലപ്പോഴും പോകുന്നിടത്തൊക്കെ ഞാനറിയാതെ ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു.

കാലം എന്നിലും മറവിയുടെ വിത്തുകള്‍ പാകി കടന്നു പോയി.

നാട്ടിലുള്ളപ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം അവന്‍റെ കബറിടം സന്ദര്‍ശിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയുരുന്നു.

എന്നാല്‍ ഇന്ന്, ചിലപ്പോള്‍ ആഴ്ചകളോ ,മാസങ്ങളോ തന്നെ അവനെക്കുറിച്ചോര്‍ക്കാതെ കടന്നു പോകുമ്പോള്‍, ജീവിതത്തിന്‍റെ നൈമിഷികതയെയും , നിരര്‍ത്ഥകതയെയും കുറിച്ചോര്‍ത്ത് എനിക്ക് തോന്നുന്ന വികാരം ഭയമാണ്.

നമ്മുടെ പ്രയത്നങ്ങളൊന്നും തന്നെ നമ്മെ രക്ഷിക്കാന്‍ പര്യാപ്തമല്ല- ദൈവത്തിന്‍റെ കാരുണ്യവും, ദയാവായ്പുമില്ലെങ്കില്‍ - എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.

"ഞാന്‍ ഏറ്റവും കരുണാമയനും, കാരുണ്യവാരിധിയുമത്രേ" എന്നെന്‍റെ സൃഷ്ടാവ് അവന്‍റെ ഗ്രന്ഥത്തില്‍ ഇടക്കിടെ ഊന്നിയൂന്നി പറയുന്നതുമാത്രമാണെന്‍റെ പ്രതീക്ഷ.

ഞാന്‍ കാണുന്ന - കേള്‍ക്കുന്ന - അറിയുന്ന മരണങ്ങലെല്ലാം, എന്‍റെ മരണത്തിലെക്കുള്ള ദൂരക്കുറവിനെ കുറിച്ചുള്ള ബോധ്യം എന്‍റെ മനസ്സില്‍ ആരൂഢനം ചെയ്യുമ്പോള്‍, ഭൂമിയില്‍ ബാക്കി വെച്ച് പോയേക്കാവുന്ന ബന്ധങ്ങളെയും,സുഖഭോഗങ്ങളെയും കുറിച്ചോര്‍ത്തെനിക്ക് നഷ്ടബോധമില്ല.

അനശ്വരമായ ഒരു ലോകം മാത്രമാണെന്‍റെ മുന്നില്‍ !

അതിലേക്കുള്ള എത്തിച്ചേരല്‍ മാത്രമാണെന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും - അതുതന്നെയത്രേ ശരിയായ ലക്ഷ്യവും !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top