Monday, July 22, 2013

ചില റമദാന്‍ ചിന്തകള്‍ - 2

"ഇന്നലെ അസര്‍ നമസ്കാരത്തില്‍ ഒരു റക്അത്ത് വിട്ടുപോയ കാര്യം താങ്കള്‍ എത്രയും വേഗം ഓര്‍മ്മിപ്പിച്ചത് നന്നായി. നമസ്കാരത്തിലുള്ള താങ്കളുടെ ശ്രദ്ധപ്രശംസനീയം തന്നെ"

"അതൊന്നുമല്ല ഉസ്താദേ , എനിക്ക് നാല് ബിസിനസുകള്‍ ഉണ്ട്. ഓരോ റക്അത്തിലും ഞാന്‍ ഓരോ ബിസിനസിനെ കുറിച്ച് ആലോചിക്കും. അങ്ങനെയാണ് ഒരു റക്അത്ത് വിട്ടു പോയ കാര്യം എനിക്ക് പെട്ടെന്ന് മനസ്സിലായത്"

ഞാന്‍ തിരുവനന്തപുരത്തു ജോലി ചെയ്യുമ്പോള്‍ തമ്പാനൂര്‍ ജുമാ മസ്ജിദില്‍ ഒരു വെള്ളിയാഴ്ച പ്രസംഗത്തില്‍ അവിടത്തെ ഇമാം പ്രസ്താവിച്ചതാണ് ഈ സംഭവം.

റമദാനിലെ ഒരു പ്രത്യേകതയായ താറാവീഹ് നമസ്കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിന് മുന്നോടിയായി ഈ സംഭവമാണ് പെട്ടെന്നെന്‍റെ ഓര്‍മ്മയില്‍ വന്നത്.

നമ്മുടെ നാട്ടില്‍ തറാവീഹ് നമസ്കാരം ഇരുപതു റക്അത്ത് ആണെങ്കില്‍ ഞാന്‍ താമസിക്കുന്ന സൗദി അറേബ്യയിലെ ജുബൈലില്‍ എട്ടു റക്അത്ത് മാത്രമേ ഉള്ളൂ.

പക്ഷെ ഒന്നാം ദിവസം മുതല്‍ ഖുര്‍ആന്‍ ആരംഭം മുതല്‍ ഓതിത്തുടങ്ങുന്നതിനാല്‍ സമയദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ നമ്മുടെ നാട്ടിലെ നമസ്കാരത്തെക്കാള്‍ കൂടുതല്‍ സമയം എടുക്കും.

കുറെയാളുകള്‍ രണ്ടു റക്അത്ത് കഴിയുമ്പോള്‍ എഴുന്നേറ്റ് പോകും, മറ്റുചിലര്‍ നാല് റക്അത്ത് കഴിയുമ്പോഴും, കുറേപ്പേര്‍ തറാവീഹിന് ശേഷമുള്ള വിത്റിന് മുന്‍പും എഴുന്നേറ്റ് പോകുന്നത് കാണാം.

വിശ്വാസിയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ റമദാന്‍ ഒരു ഉത്സവസീസന്‍ തന്നെയാണ്.

ഓരോ ആരാധനകള്‍ക്കും സാധാരാണ മാസങ്ങളെ അപേക്ഷിച്ച് അവിശ്വസനീയമായ അളവില്‍ പ്രതിഫലം നല്‍കപ്പെടുമെന്നു വാഗ്ദത്തം ചെയ്യപ്പെട്ട പുണ്യമാസം.

താറാവീഹ് നമസ്കാരം ഒരു നിര്‍ബന്ധിതകര്‍മ്മമല്ല , സന്ധ്യക്ക്‌ നോമ്പ് തുറന്നു കഴിഞ്ഞാല്‍ ശരീരത്തിന് ഏറ്റവും അധികം ക്ഷീണം തോന്നുന്ന സമയവും താറാവീഹ് നമസ്കാരം നടക്കുന്ന സമയമാണ്.

സൌദിയില്‍ എത്തി ആദ്യ വര്‍ഷം ഞാന്‍ തറാവീഹ് നമസ്കരിക്കാന്‍ പോയിരുന്നില്ല.

എന്‍റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു കര്‍ണ്ണാടകക്കാരന്‍ ഉണ്ട് , അദ്ദേഹമാണ് എനിക്ക് തറാവീഹിന്‍റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി തന്നത്.

കുട്ടിക്കാലത്ത് കേവലം കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കുന്നതിന്‍റെ സന്തോഷം എന്നതില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ല തറാവീഹ്.

സാധാരാണ സന്ധ്യയായാല്‍‍ പിന്നെ വീടിനു പുറത്തിറങ്ങിപ്പോകരുതെന്നാണ് വാപ്പിചിയുടെ കര്‍ശനമായ ഓര്‍ഡര്‍ - എന്നാല്‍ നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ ഇതില്‍ ചില ഇളവുകളൊക്കെയുണ്ട് - അതിലൊന്നാണ് രാത്രിയിലെ തറാവീഹ് നമസ്കാരത്തിനായുള്ള പോക്ക്.

പള്ളിയിലെക്കെന്ന പേരില്‍ കൂട്ടുകാര്‍ കൂടിയിരുന്നു സൊറപറയുന്നിടത്തെക്കായിരിക്കും നേരെ പോകുക. അവിടെ ഇരുന്നാല്‍ പള്ളിയില്‍ നമസ്കരിക്കുന്ന ശബ്ദം കേള്‍ക്കാം.

തമാശകളൊക്കെ പറഞ്ഞു ചിരിച്ചു കളിച്ച് നമസ്കാരം തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ പള്ളിയിലേക്കൊരു പോക്കുണ്ട്.

ഒരു ദിവസം തറാവീഹ് നമസ്കാരം കഴിഞ്ഞപ്പോള്‍, ഇരുപതു റക്അത്തും നമസ്കരിച്ച് ക്ഷീണിച്ച മട്ടിലിരിക്കുന്ന ഞങ്ങളുടെ നേരെ നോക്കി ഉസ്താദ് വെടിപൊട്ടിച്ചു - "നീയൊക്കെ എന്തിനാ പള്ളിയില്‍ വരുന്നേ ? എട്ടു മണിക്കേ വീട്ടില്‍ നിന്നിറങ്ങും - എന്നിട് കണ്ട പറമ്പിലൊക്കെ കറങ്ങി നടന്നിട്ട് ഒമ്പതരയാകുമ്പോ ഹൌളില്‍ എല്ലാം കൂടി കിടന്നു കലപില കൂട്ടി ഒരു വുളു എടുക്കലുണ്ട്."

രണ്ടു ദിവസം ഞങ്ങള്‍ കൃത്യസമയത്ത് തന്നെ പള്ളിയില്‍ കയറി - മൂന്നാം നാള്‍ മുതല്‍ ഒമ്പതരക്ക് ശബ്ദമുണ്ടാക്കാതെ വുളുഎടുത്തു കയറി.

റമദാനിലെ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണല്ലോ ഇരുപത്തേഴാം രാവ്.

റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ അവതരിക്കപ്പെട്ട രാവാണ്‌ ലൈലത്തുല്‍ ഖദ്ര്‍ എന്ന് അറിയപ്പെടുന്നത്.

ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തേഴാം രാവില്‍ ആണെന്ന് വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടില്ല. "റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവുകളിലോന്നില്‍ നിങ്ങള്‍ ലൈലത്തുല്‍ഖദ്റിനെ പ്രതീക്ഷിച്ചുകൊള്ളുക" എന്നാണ് പറഞ്ഞിട്ടുള്ളത്.

ഇത് ഇരുപത്തേഴാം രാവാണെന്ന് പല പ്രമുഖപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എങ്കിലും സൂക്ഷ്മതക്ക് വേണ്ടി അവസാനത്തെ പത്തിലെ എല്ലാ ഒറ്റപ്പെട്ട രാവുകളിലും ലൈലത്തുല്‍ഖദ്റിനെ തേടുന്നവനാണ് വിശ്വാസി - കാരണം ആ ഒരൊറ്റ രാവിലെ ആരാധനകള്‍ക്ക്, ആയിരം മാസങ്ങള്‍ തുടര്‍ച്ചയായി ആരാധനകള്‍ നിര്‍വ്വഹിച്ച പ്രതിഫലമാണ് വാഗ്ദാനം നല്‍കപ്പെട്ടിട്ടുള്ളത്‌.

ഞാന്‍ കൊല്ലത്ത് ജോലി ചെയ്യുന്ന കാലത്ത് ഒരേയൊരു റമദാനില്‍ മാത്രമേ ഞാന്‍ ഇങ്ങനെ അഞ്ചു രാത്രികളിലും ഉറക്കമിളച്ചു പ്രാര്‍ത്ഥനകളില്‍ മുഴുകിയിട്ടുള്ളൂ - ബാക്കി എല്ലായ്പ്പോഴും മഹാഭൂരിപക്ഷം മുസ്ലിം ജനതയെപ്പോലെ ഇരുപത്തേഴാം രാവ് തന്നെ ആയിരിക്കും എന്ന പ്രതീക്ഷയില്‍ അന്ന് മാത്രമേ ഉറക്കമൊഴിഞ്ഞിട്ടുള്ളൂ.

കൊല്ലത്ത് വച്ച് ഞാനും, സുഹൃത്ത്‌ റിയാസും ഇരുപത്തിയൊന്നാം രാവില്‍ രാത്രി ഏകദേശം പത്തരയോടെ കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലുള്ള പള്ളിയിലെത്തി.

ഞങ്ങള്‍ എത്തുമ്പോള്‍ പള്ളിയുടെ പിന്‍ഭാഗത്തെ വാതില്‍ മാത്രം തുറന്നു കിടക്കുന്നുണ്ടായിരുന്നു - ഞങ്ങള്‍ അകത്തു കയറി.

നമസ്കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലുമൊക്കെ മുഴുകി, ഏകദേശം പതിനൊന്നു മണിയായപ്പോള്‍ പള്ളിയുടെ സൂക്ഷിപ്പുകാരന്‍ ഞങ്ങളെ സമീപിച്ചു.

"അതെ, പതിനൊന്നു മണിക്ക് പള്ളി അടക്കണം. നിങ്ങള്‍ പുറത്തു പോകാമോ ?"

"പള്ളി പൂട്ടാനോ ? ഇന്ന് റമദാനിലെ ഇരുപത്തിയോന്നാം രാവാണ്‌, ഞങ്ങള്‍ക്ക് ഇന്ന് രാത്രി മുഴുവന്‍ ഇവിടെ ഇരിക്കണം" റിയാസ് പറഞ്ഞു.

സൂക്ഷിപ്പുകാരന് അങ്ങനെയൊരു കാര്യമേ നിശ്ചയമില്ലെന്ന് അയാളുടെ തര്‍ക്കത്തില്‍ നിന്ന് വ്യക്തമായി. അവസാനം ഞാന്‍ റിയാസിനോട് അവിടെ നിന്ന് പോകാമെന്ന് പറഞ്ഞു.

ഞങ്ങള്‍ റിയാസിന്റെ വീടിനടുത്തുള്ള ചെറിയ ഒരു തൈക്കാവില്‍ കൂടി - അവിടെ ഞങ്ങളെക്കൂടാതെ വേറെയും ചിലര്‍ ഉണ്ടായിരുന്നു. അസഹ്യമായ കൊതുകുകടി ഒഴിച്ചാല്‍ ഹൃദയസ്പര്‍ശിയായിരുന്നു ആ കൊച്ചു പള്ളിയില്‍ ആ ദിവസങ്ങളിലെ അനുഭവം.

ഒന്നിടവിട്ട ദിവസങ്ങളില്‍ പൂര്‍ണ്ണമായ് ഉറക്കം ഒഴിഞ്ഞിരുന്നതിനാല്‍ പിറ്റേന്ന് ഓഫീസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഉറക്കം തൂങ്ങുമായിരുന്നു.

ജുബൈലില്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ തൊട്ടടുത്തുള്ള പള്ളിയില്‍ വരുന്നവരില്‍ 95% ത്തില്‍ അധികം പാക്കിസ്ഥാനികള്‍ ആണ്.

സാധാരണ ഞാന്‍ സുബഹി നമസ്കാരത്തിനായി വീട്ടില്‍ നിന്നിറങ്ങുന്നത് ബാങ്കിന് ശേഷം ഇഖാമത് കേള്‍ക്കുമ്പോള്‍ ആണ്.

എന്നാല്‍ റമദാന്‍ തുടങ്ങിയ ശേഷം അങ്ങനെ പോയാല്‍ വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരം പോലെ റോഡില്‍ നമസ്കരിക്കേണ്ടി വരും - അത്രയ്ക്ക് തിരക്കാണ്.

തുടക്കത്തില്‍ മൂന്നു നാല് ദിവസം - തറാവീഹ് ഉള്‍പ്പെടെ എല്ലാ നമസ്കാരങ്ങള്‍ക്കും - പള്ളിക്കുള്ളില്‍ രണ്ടുനിലകളും നിറഞ്ഞുകവിഞ്ഞ് ആളുകള്‍ വെളിയില്‍ നമസ്കരിക്കേണ്ടി വരുന്നത്ര തിക്കും തിരക്കും ആയിരിക്കും.

എന്നാല്‍ ഇന്നലെ തറാവീഹ് പകുതിയായപ്പോള്‍ താഴത്തെ നിലയില്‍ നാലിലൊന്ന് പോലും ആളുണ്ടായിരുന്നില്ല.

കുട്ടിയായിരിക്കുമ്പോള്‍ , ഇരുപത്തിയോന്‍പതു നോമ്പ് കഴിയുന്ന സന്ധ്യമുതല്‍ പിറ്റേ ദിവസം പെരുന്നാളിനെ പ്രതീക്ഷിച്ചു കാണുന്നവരോടൊക്കെ , "നിലാവ് കണ്ടോടാ" എന്നന്വേഷിച്ചൊരു നടപ്പുണ്ട്.

നിലാവ് കാണുകയാണെങ്കില്‍ ഏകദേശം എട്ടുമണിക്ക് മുന്നേ അറിയാന്‍ സാധിക്കും - പിന്നെ ഒരാഘോഷത്തിമിര്‍പ്പാണ്.

എന്‍റെ വീടിന്‍റെ മുന്നില്‍ വാടകയ്ക്ക് കൊടുത്തിരുന്ന മനോജിന്റെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനും , നോമ്പിനു നീട്ടി വളര്‍ത്തിയ താടി ഷേവ് ചെയ്തു കളയാനും ആളുകള്‍ തിക്കിത്തിരക്കും - പിറ്റേന്ന് നേരം വെളുക്കും മനോജ്‌ കടപൂട്ടി വീട്ടില്‍ പോകുമ്പോള്‍

യുവാക്കളാകട്ടെ, പടക്കം വാങ്ങി പൊട്ടിച്ചാണ് ആഘോഷം. ആ സമയത്ത് അവര്‍ക്ക് മുന്നില്‍ റോഡിലൂടെ ടുവീലര്‍ കൊണ്ട് പോകാന്‍ എല്ലാവര്‍ക്കും പേടിയാണ് - തമാശക്ക് പടക്കം കത്തിച്ചു വണ്ടിക്കടിയിലേക്ക് ഏറിഞ്ഞിട്ടുകളയും.

പിന്നെ രാത്രി മുഴുവനും പള്ളിപ്പറമ്പിലിരുന്നു ഏകദേശം രണ്ടു-മൂന്നുമണിവരെ സംസാരിച്ചും, ബീഡി വലിച്ചും ഇരിക്കും.

ഒരിക്കല്‍ അങ്ങനെ ഇരിക്കുബോള്‍ യാദൃശ്ചികമായി സംസാരം ഭൂത-പ്രേത-പിശാചുകളെക്കുറിച്ചായി.

ആ ഇരിക്കുന്നവരില്‍ എന്‍റെയോഴികെ ബാക്കി എല്ലാവരുടെയും വീടുകള്‍ അടുത്തടുത്താണ് - എന്‍റെ വീട് വിപരീതദിശയിലും, ആ ഭാഗത്തെക്കാണെങ്കില്‍ ഞാന്‍ തനിച്ചേ ഉള്ളൂ താനും.

സംസാരം തുടങ്ങിയപ്പോള്‍ തന്നെ, "ഇന്നെങ്ങനെ തനിച്ചു വീട്ടിലേക്കു നടന്നു പോകും" എന്ന എന്‍റെ ആകുലത മനസ്സിലാക്കിയിട്ടോഎന്തോ ,അവര്‍ സംസാരത്തിന്‍റെ ഡോസ് കൂട്ടി.

മരിച്ചുപോയ അബൂബക്കറിക്ക കുന്നുമ്പുറത്തുവച്ച് കുതിരക്കാലുള്ള മനുഷ്യനെ കണ്ട കഥയൊക്കെ കേട്ടപ്പോള്‍ എന്‍റെ സകല ധൈര്യവും ചോര്‍ന്നു പോയി - എനിക്ക് പോകേണ്ട വഴിക്ക് അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ ആണ് ഈ പറഞ്ഞ കുന്നുംപുറം.

ഒടുവില്‍ എല്ലാവരും പിരിഞ്ഞപ്പോള്‍ അവസാനം എഴുന്നേറ്റ രണ്ടവന്മാരുടെ കാലുപിടിച്ച് - "ഒന്നെന്നെ വീടുവരെ ആക്കിത്തന്നിട്ട് പോടാ" എന്ന് പറഞ്ഞിട്ടാണ് വീടെത്തിയത്.

ഉമ്മിച്ചി വാതില്‍ തുറക്കും വരെ പോകരുത് എന്ന് മുന്‍കൂട്ടി അവന്മാരെ ഓര്‍മ്മിപ്പിക്കാനും ഞാന്‍ മറന്നില്ല.

റമദാനിനെ കുറിച്ചോര്‍ക്കുമ്പോള്‍ കുറെയേറെയോര്‍മ്മകള്‍ എന്‍റെ ബാല്യത്തിലും യൌവനത്തിലുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.

ഇനിയും ഒരുപാടു അനുഭവങ്ങളുണ്ട് - വായനക്കാരുടെ ക്ഷമ ഒരുപരിധിയില്‍ കൂടുതല്‍ പരീക്ഷിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ മാത്രം തല്‍ക്കാലം നിര്‍ത്തുന്നു.

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ റമദാന്‍ ആശംസകള്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top