Saturday, July 27, 2013

സൗദി ജയിലില്‍ ഒരു രാത്രി - ഭാഗം - 2

ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ഭയവും പരിഭ്രമവും കുറെയൊക്കെ വിട്ടകന്നിരുന്നു.

ഞാന്‍ ഫോണ്‍ കയ്യിലെടുത്ത് ഒരു നിമിഷം ആലോചിച്ചു - ഭാര്യയെ വിളിച്ച് എന്തു പറയും ?

പോലീസ് ലോക്കപ്പില്‍ ആണെന്ന് പറയാന്‍ കഴിയില്ല, കാരണം കേള്‍ക്കുമ്പോള്‍ ഉള്ള ഭീകരതയൊന്നും ഇവിടെയില്ലെങ്കിലും, തുടക്കത്തില്‍ ഞാന്‍ ഭയപ്പെട്ടത് പോലെ അവളും ഭയപ്പെട്ടെക്കും, മാത്രമല്ല അനുഭവിച്ചറിയുന്ന ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്‌ പോലെ ഒരാളെ പറഞ്ഞു വിശ്വസിപ്പിക്കാനും പ്രയാസമാണ്.

പെട്ടെന്ന് എന്‍റെ മനസ്സില്‍ ഒരു ആശയമുദിച്ചു.

ഞാന്‍ അവളുടെ നമ്പരിലേക്ക് വിളിച്ചു.

"ഹലോ അക്കു"

"എന്താ ഇക്കാ"

"എടീ എനിക്ക് കെമിയയില്‍ നിന്ന് വിളി വന്നിട്ടുണ്ട് അത്യാവശ്യമായി വര്‍ക്ക് ഉണ്ട് . ചിലപ്പോള്‍ ഇന്ന് രാത്രി അവിടെ നില്‍ക്കേണ്ടി വന്നേക്കും, എന്നെ കണ്ടില്ലെങ്കില്‍ പേടിക്കണ്ടാട്ടോ"

"ശരി ഇക്കാ" അവള്‍ ഫോണ്‍ വച്ച് കഴിഞ്ഞപ്പോള്‍ എന്നില്‍ അവശേഷിച്ചിരുന്ന ടെന്‍ഷനും മാറി.

കെമിയ എന്ന കമ്പനിയിലെ പാക്കേജിംഗ് ലൈനിലെ പ്രിന്‍റര്‍ കേടാകുമ്പോള്‍, പാതിരാത്രിയില്‍ പോലും അത് ശരിയാക്കാനായി അവരെന്നെ ഫോണില്‍ വിളിച്ചു വരുത്താറുണ്ട്.

"ഭാര്യയെ ആണല്ലേ വിളിച്ചത്. അങ്ങനെ പറഞ്ഞതേതായാലും നന്നായി" മജീദ്‌ പറഞ്ഞു.

ഞാന്‍ പുഞ്ചിരിച്ചു."ദാ ആ മതിലില്‍ ചാരിയിരിക്കുന്ന അറബിച്ചെക്കനെ കണ്ടോ ?"

ഞങ്ങളുടെ എതിര്‍ വശത്തായി മതിലില്‍ ചാരി സിഗരറ്റും പുകച്ചിരിക്കുന്ന തടിച്ചു കൊഴുത്ത ഒരു അറബിപ്പയ്യനെ നോക്കിക്കൊണ്ട്‌ മജീദ്‌ ചോദിച്ചു.

ഞാന്‍ അങ്ങോട്ട്‌ നോക്കി - ഏകദേശം പതിനേഴു - പതിനെട്ടു വയസ്സ് തോന്നിക്കുന്ന വെളുത്ത പഞ്ഞിച്ചാക്ക് പോലെയിരിക്കുന്ന ഒരു കൊച്ചറബി.

"എന്താ അവന്‍ ചെയ്ത കുറ്റം ?"

"അവനിക്ക് ലൈസന്‍സ് ഒന്നൂല - കാറിടിച്ച് ഒരു ബംഗാളിനെ കൊന്നു കളഞ്ഞു. ആറു മാസം കഴിഞ്ഞു ഇതിനകത്ത് ആയിട്ട്"

ഞാന്‍ ആ പയ്യന് നേരെ നോക്കി , ഒരു കൂസലുമില്ലാതെ അടുത്ത് കിടക്കുന്ന കറുത്ത് മെലിഞ്ഞ മറ്റൊരു അറബിപ്പയ്യനുമായി സിഗരറ്റ് വലിച്ചു തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് ഭിത്തിയില്‍ ചാരി അവനിരിക്കുന്നു.

പെട്ടെന്ന് ഉറക്കെ ഒച്ച വച്ചുകൊണ്ട് സെല്ലിന്‍റെ വാതില്‍ തള്ളിത്തുറന്നു രണ്ടു പോലീസുകാര്‍ പ്രവേശിച്ചു.
അവരെ കണ്ടതും അറബിപ്പയ്യന്മാര്‍ വലിച്ചു കൊണ്ടിരുന്ന സിഗരറ്റുകള്‍ കുത്തിക്കെടുത്തി ഒന്നുമറിയാത്ത ഭാവേന അനങ്ങാതിരുന്നു.

പോലീസുകാര്‍ അവര്‍ക്കു മുന്നില്‍ ചെന്നുനിന്ന് ദേഷ്യത്തില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പയ്യന്മാര്‍ ഇരുവരും ഒന്നും മിണ്ടാതെ ഒരു കള്ളച്ചിരിയോടെ ഇരിക്കുന്നു.

"ഇതിവിടത്തെ സ്ഥിരം പതിവാ. ഇതിനകത്ത് സിഗരറ്റ് വലിക്കാന്‍ പാടില്ല , ദാ ആ മിഷ്യന്‍ കണ്ടോ ?" മുകളിലേക്ക് കൈചൂണ്ടിക്കൊണ്ട് മജീദ്‌ പറഞ്ഞു.

ഞാന്‍ മുകളിലേക്ക് നോക്കി - സ്മോക്ക്‌ ഡിറ്റക്റ്റര്‍ .

"ഇവന്മാര് എവിടന്നെങ്കിലും ഒക്കെ സിഗരറ്റ് സംഘടിപ്പിച്ചു വലിക്കും, ഓഫീസില്‍ അലാറം അടിക്കുമ്പോള്‍ ഈ പോലീസുകാര് വന്നു ഇവന്മാരെ മേല് മുഴുക്കെ തപ്പും, എന്നിട്ട് കിട്ടുന്ന സിഗരറ്റ് ഒക്കെ എട്ത്തോണ്ട് പോകും, എന്നാലും ബലാലുകള് പിന്നേം എവിടന്നെങ്കിലും ഒക്കെ എടുത്തു വലിക്കും "

മജീദ്‌ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. പോലീസുകാര്‍ പയ്യന്മാരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി അവരുടെ കീശയിലും, തൊപ്പിക്കു താഴെയും, തലയിണക്കുള്ളിലും, പുതപ്പിനടിയിലും ഒക്കെ തപ്പി ഏതാനും സിഗരറ്റ് പാക്കറ്റുകള്‍ കണ്ടെടുത്തു.
പിന്നെ അവന്മാരുടെ നേര്‍ക്ക്‌ വിരല്‍ചൂണ്ടി ദേഷ്യത്തില്‍ എന്തോ പറഞ്ഞിട്ട് പുറത്തേക്ക് പോയി.

പക്ഷെ അവര്‍ കടന്നു പോയി ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ പയ്യന്മാര്‍ എവിടെ നിന്നോ ഒരു പാക്കറ്റ് സിഗരറ്റും, ഒരു ലൈറ്റരും തപ്പിയെടുത്ത് വീണ്ടും ചുണ്ടില്‍ വച്ച് കൂസലില്ലാതെ തീ കൊളുത്തി.

"വല്ലാത്ത ജന്മങ്ങള്‍ തന്നെ " ഞാന്‍ മനസ്സില്‍ പറഞു.

"ദാ ആ മനുഷ്യനെ കണ്ടോ? എന്‍റെ വലതുവശത്തേക്ക് നോക്കിക്കൊണ്ട്‌ മജീദ്‌ പറഞ്ഞു.

ഞാന്‍ തിരിഞ്ഞു നോക്കി, തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഒരു മധ്യവയസ്കന്‍.

ഞാന്‍ എന്തായെന്നുള്ള മുഖഭാവത്തോടെ മജീദിനെ നോക്കി.

"നിങ്ങളെ ഇവിടെ കൊണ്ട് വരുന്നതിന് ഒരു മൂന്നാല് മണിക്കൂര്‍ മുന്നേ കൊണ്ടന്നതാ, അപ്പൊ മൊതല് ഒരൊറ്റയിരിപ്പാ. ഒരക്ഷരം മിണ്ടീട്ടില്ല, ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല."

ഞാന്‍ എഴുന്നേറ്റു ആ മനുഷ്യനടുത്തേക്ക് ചെന്നു."അസ്സലാമു അലൈക്കും"

"വഅലൈക്കുമുസ്സലാം"

"യു ആര്‍ ഫ്രം ?"

"ഐ അം ഫ്രം ഇന്ത്യ, ചെന്നൈ"

"എന്താ പേര് ?" ഞാന്‍ മലയാളത്തില്‍ ചോദിച്ചു.

"ഷാഹുല്‍ ഹമീദ്"

ഞാന്‍ എന്നെയും പരിചയപ്പെടുത്തി.

"എന്താ നിങ്ങള്‍ ചെയ്ത കുറ്റം ?" ഞാന്‍ ചോദിച്ചു.

"ട്രാഫിക് സിഗ്നല്‍ ക്രോസ് ചെയ്തെന്നു പറഞ്ഞാ എന്നെ ഇവന്മാര്‍ ഇവിടെ കൊണ്ട് വന്നിരിക്കുന്നെ, പക്ഷെ സത്യമായിട്ടും ഞാന്‍ സിഗ്നല്‍ ക്രോസ് ചെയ്തില്ല"

അയാളുടെ ശബ്ദത്തില്‍ കഠിനമായ നിരാശയുണ്ടായിരുന്നു.

"എന്നേയും അതിനു തന്നെയാ പിടിച്ചു കൊണ്ടുവന്നേ, പക്ഷെ ഞാന്‍ സിഗ്നല്‍ ശരിക്കും കട്ട്‌ ചെയ്തുട്ടോ"ഞങ്ങള്‍ ഏതാനും നിമിഷങ്ങള്‍ സംസാരിച്ചു.

അയാള്‍ സാബിക്കിലെ ഒരു കമ്പനിയില്‍ എഞ്ചിനീയറാണ്. .താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആ സംഭാഷണത്തിനിടയില്‍ നാലോ അഞ്ചോ തവണ അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു . തന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ കയറുന്നതെന്ന് പറഞ്ഞപ്പോള്‍ അയാളുടെ ശബ്ദമിടറിയത് ഞാന്‍ കണ്ടു. വീട്ടില്‍ ഭാര്യയും മക്കളും തനിച്ചാണെന്നും, താന്‍ പോലീസ് ലോകകപ്പില്‍ കിടന്നെന്നറിഞ്ഞാല്‍ എങ്ങനെ അവരുടെ മുഖത്ത് നോക്കുമെന്നും പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു.

സത്യത്തില്‍ ,എനിക്കാ നിമിഷം പക്ഷെ ചിരിയാണ് വന്നത്.

ഞാന്‍ അയാളോട് പറഞ്ഞു

"താങ്കള്‍ തെറ്റ് ചെയ്തില്ല എന്ന് സ്ഥാപിക്കാനൊന്നും ഇനി സാധ്യമല്ല. സംഭവിക്കാനുള്ളതു സംഭവിച്ചു - ഇനിയിപ്പോ ഇങ്ങനെ വിഷമിച്ചിരുന്നിട്ടെന്തു കാര്യം? ഒരു ട്രാഫിക് സിഗ്നല്‍ കട്ട്‌ ചെയ്ത കുറ്റത്തിന് ഒരു ദിവസം ലോക്കപ്പില്‍ കിടന്നാല്‍ മുഖത്ത് നോക്കാതിരിക്കാന്‍ തക്ക ബന്ധമേ നിങ്ങളുടെ ഭാര്യക്ക് നിങ്ങളോടുള്ളൂ ?"

എന്‍റെ വാക്കുകള്‍ ബധിരകര്‍ണ്ണങ്ങളില്‍ വീഴുന്ന സാരോപദേശം പോലെ പാഴായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായപ്പോള്‍, അയാളെ അയാളുടെ ആധികളുടെ ലോകത്ത് തനിച്ചാക്കി ഞാന്‍ തിരികെ പോന്നു.

പിറ്റേന്ന് ഉച്ച കഴിഞ്ഞു വിട്ടയക്കും വരെ അയാള്‍ ജലപാനമില്ലാതെ അതേയിരിപ്പിരുന്നു !

സമയം രാത്രി എട്ടുമണിയോടടുത്തു, പലരും ഉറങ്ങാനുള്ള വട്ടം കൂട്ടിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ടോണിയേട്ടന്‍ കൊണ്ടുവന്ന ഭക്ഷണപ്പൊതിയെക്കുറിച്ചോര്‍ത്തത്.

തണുത്തു പോയിരുന്നെങ്കിലും ബോക്സില്‍ നിന്ന് കെഎഫ്സി ഫ്രൈഡ് ചിക്കന്‍റെ കൊതിപ്പിക്കുന്ന ഗന്ധമുയര്‍ന്നപ്പോള്‍ മജീദ്‌ എന്‍റെ മുഖത്ത് നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.

"വരൂ കഴിക്കാം" ഞാന്‍ മജീദിനെ വിളിച്ചു.

ആദ്യം നിരസിക്കുമെന്നും, "എനിക്കിതൊറ്റക്ക് കഴിക്കാനാവില്ല - നിങ്ങള്‍ കൂടി സഹായിക്കൂ" എന്നൊക്കെപ്പറഞ്ഞ് നിര്‍ബന്ധിക്കേണ്ടി വരുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്ന എന്‍റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി വിടര്‍ത്തിക്കൊണ്ട്‌ മജീദ്‌ ഒന്നും പറയാതെ വന്നെന്‍റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.

ബോക്സിനുള്ളില്‍ നാലു ചിക്കന്‍ കഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കലും അത് മുഴുവനും തനിയെ കഴിച്ചു തീര്‍ക്കാന്‍ എനിക്ക് സാധിക്കാറില്ല.

അതില്‍ നിന്ന് ചെറിയ രണ്ടു കഷണങ്ങള്‍ എടുത്തിട്ട് ബാക്കി പെട്ടിയുള്‍പ്പെടെ ഞാന്‍ മജീദിന്‍റെ നേര്‍ക്ക്‌ നീട്ടി.

മജീദ്‌ തെല്ലാര്‍ത്തിയോടെ ആസ്വദിച്ചു കഴിക്കുന്നത് നോക്കിയിരുന്നപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി.

ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

സ്ഥിരമായി യാത്രചെയ്ത് ശീലമുള്ളതിനാല്‍ സ്ഥലം മാറിക്കിടക്കുന്നതോന്നും എന്‍റെ ഉറക്കത്തെ ബാധിക്കാറില്ല - കിടന്നു അഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ ഉറങ്ങി.

പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ഞങ്ങള്‍ - തലേ ദിവസം ട്രാഫിക് സിഗ്നല്‍ തെറ്റിച്ച - ആളുകളെ എല്ലാവരെയും വിട്ടയച്ചു.

ടോണിയേട്ടനും, വിശാദും വെളിയില്‍ വണ്ടിയുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരെന്നെ വീടിനടുത്ത് വരെ കൊണ്ടു ചെന്നാക്കിയിട്ട് തിരികെ ഓഫീസിലേക്ക് പോയി.

സിനിമയില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള, തടവുശിക്ഷ കഴിഞ്ഞ് സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങുന്ന തടവുപുള്ളിയെ പ്പോലെ, ഒരു കയ്യില്‍ ബ്ലാങ്കറ്റും, മറുകയ്യില്‍ തലയിണയുമായി ഞാന്‍ ഫ്ലാറ്റിന്‍റെ പടികള്‍ കയറി.

കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന ഭാര്യ അതിശയത്തോടെ എന്‍റെ മുഖത്തേക്കും, കൈയിലിരിക്കുന്ന ബ്ലാങ്കറ്റിലെക്കും, തലയിണയിലെക്കും മാറിമാറി നോക്കി.

"ഇതെവിടായിരുന്നു ? കെമിയയിലൊന്നുമായിരുന്നില്ല - മര്യാദക്ക് സത്യം പറഞ്ഞോ"

സാഹചര്യം ലഘൂകരിക്കാന്‍ അകത്തേക്ക് കയറിക്കൊണ്ട്‌ ആദ്യം ഞാനൊന്ന് വിശാലമായി ചിരിച്ചു , പിന്നെ നടന്ന സംഭവങ്ങള്‍ അവളെ പറഞ്ഞു കേള്‍പ്പിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവളുടെ മുഖത്ത് ആദ്യം തെളിഞ്ഞ അവിശ്വസനീയത ഒരു പുഞ്ചിരിക്കു വഴിമാറി.

"അങ്ങനെ സൌദിയിലെത്തി ജയിലിലും കിടന്നു. പടച്ചവനെ ഓര്‍ത്തു ഇതാരോടും പറഞ്ഞേക്കല്ലേ. മരുമോന്‍ ജയിലില്‍ കിടന്നെന്നറിഞ്ഞാല്‍ എന്‍റെ ഉപ്പാക്ക് ആളുകള്‍ടെ മുന്നില്‍ തലയുയാര്‍ത്തി നടക്കാന്‍ പറ്റില്ല"

പകുതി തമാശയായും പകുതി കാര്യമായും അവള്‍ പറഞ്ഞു.

അവള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.

ഈ സംഭവം നടന്നിട്ടിപ്പോള്‍ നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു.

ഇത്തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ഈ സംഭവം എന്‍റെയും അവളുടെയും വീട്ടുകാരുമായി പങ്കുവച്ചു. നാലുവര്‍ഷം മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ഉണ്ടായേക്കാമായിരുന്ന, ആകാംക്ഷയോ ഞെട്ടലോ അവരില്‍ നിന്നൊന്നും ഉണ്ടായില്ലെന്നകാര്യം ഞാന്‍ ശ്രദ്ധിച്ചു.

കാലം എല്ലാത്തിലും ഒരു ലാഘവത്വം വരുത്തും.

പിന്തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം വെറുമൊരു തമാശയായി തോന്നുന്നു , പക്ഷെ അന്നത്തെ ആദ്യ നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച ആകാംക്ഷയും, അപമാനവും ഒരു കൂര്‍ത്തമുള്ളായി നിശബ്ദമായി എന്‍റെ ഉപബോധമനസ്സിനെയെങ്കിലും എന്നെന്നും കുത്തിക്കീറിക്കൊണ്ടിരിക്കും.

ഞാന്‍ പഠിച്ച പാഠം : അതിനു ശേഷം മഞ്ഞ പോയിട്ട് പച്ച ട്രാഫിക് ലൈറ്റിനെപ്പോലും എനിക്ക് ഭയമാണ് !!

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top