Saturday, July 27, 2013

സൗദി ജയിലില്‍ ഒരു രാത്രി - ഭാഗം - 1

ഞാന്‍ സൌദിയില്‍ വന്നിട്ട് നാലു മാസങ്ങള്‍ ആയിക്കാണും, ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ട് ഏകദേശം രണ്ടാഴ്ചയായിട്ടുള്ളൂ, വൈകിട്ട് ഓഫീസ് വിട്ടു വീട്ടിലേക്കു വരികയായിരുന്നു ഞങ്ങള്‍.

വണ്ടിയില്‍ എന്നെക്കൂടാതെ ടോണിയേട്ടന്‍, വിശാദ്, അനൂപ്‌ എന്നീ സഹപ്രവര്‍ത്തകര്‍.

ഹൈവേയില്‍ നിന്ന് ജുബൈലിലേക്കുള്ള എക്സിറ്റ് എടുത്തു പാലത്തിനു മുകളിലേക്ക് കയറി. പാലത്തിന് നടുവിലുള്ള ട്രാഫിക് സിഗ്നലില്‍ മഞ്ഞലൈറ്റ് കത്തുന്നു.

ചുവപ്പ് കത്തും മുന്നേ അപ്പുറത്തെത്താം എന്ന പ്രതീക്ഷയില്‍ ഞാന്‍ വന്ന സ്പീഡില്‍ തന്നെ സിഗ്നല്‍ മറികടന്നു - എന്നാല്‍ ഞങ്ങളുടെ വാഹനം കടന്നു പോകും മുന്നേ സിഗ്നല്‍ ചുവപ്പായിക്കഴിഞ്ഞിരുന്നു.

എന്തോ തമാശക്കഥ പറഞ്ഞു കളിച്ചു ചിരിച്ചു ഡ്രൈവ് പാലം ഇറങ്ങി മുന്നോട്ടു പോകവേ തിരിഞ്ഞു നോക്കിക്കൊണ്ട്‌ പിന്‍സീറ്റിലിരുന്ന വിശാദ് പറഞ്ഞു - "ഇക്കാ , കലിപ്പായീന്നാ തോന്നണേ"

അപ്പോഴാണ്‌ ഞാന്‍ മിററില്‍ കൂടി പിന്നിലേക്ക്‌ നോക്കിയത് - ഒരു പോലീസുവണ്ടി എല്ലാ ലൈറ്റുകളും തെളിയിച്ച് എന്‍റെ തൊട്ടു പിന്നില്‍.

ലൌഡ് സ്പീക്കറില്‍ കൂടി പോലീസുകാരന്‍ അറബിയില്‍ എന്തോ വിളിച്ചു കൂവിയത് എന്താന്നെന്നു മനസിലായില്ലെങ്കിലും ഞാന്‍ വണ്ടി സൈഡാക്കി നിര്‍ത്തി.

ഞങ്ങളുടെ തൊട്ടു മുന്നിലായി പോലീസുവണ്ടി വന്നു നിന്നു.

ഞാന്‍ ചെറിയ നെഞ്ചിടിപ്പോടെ ഇറങ്ങിച്ചെന്നു "ലൈസന്‍സ്, ഇസ്തിമാറ, ഇഖാമ" പോലീസുകാരന്‍ പറഞ്ഞു.

ഞാന്‍ ഇഖാമയും ലൈസന്‍സും പേര്‍സില്‍ നിന്നെടുത്തു കൊടുത്തിട്ട് വണ്ടിയുടെ ഡാഷില്‍ നിന്ന് ഇസ്ത്തിമാറ (വാഹന രെജിസ്ട്രേഷന്‍) യുടെ കോപ്പിയും എടുത്തു കൊണ്ടുവന്നു.

"നിങ്ങളുടെ കൂട്ടത്തില്‍ വേറെ ആരാ ഡ്രൈവര്‍ ?" പോലീസുകാരന്‍ ചോദിച്ചു.

വിശാദ് മുന്നോട്ടു വന്നു.

"എങ്കില്‍ നീ ഈ വണ്ടിയും കൊണ്ട് പൊയ്ക്കോളൂ, ഇവനെ ഞങ്ങള്‍ കൊണ്ട് പോകുന്നു."

പോലീസുകാരന്‍റെ വാക്ക് കേട്ട് ഞാന്‍ ഞെട്ടിത്തരിച്ചു നിന്നു.

കൂടെയുള്ളവരെല്ലാം നിസ്സഹായരായി നോക്കി നില്‍ക്കെ എന്നെ പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ കയറ്റിയിരുത്തി അവര്‍ ഓടിച്ചു പോയി.

അങ്ങനെ നാട്ടില്‍ വച്ചു പോലീസ് സ്റ്റേഷനില്‍ പോലും കയറിയിട്ടില്ലാത്ത ഞാന്‍ അന്യ രാജ്യത്തു വന്ന് പോലീസ് കസ്റ്റടിയിലായി.

എന്നെ നേരെ കൊണ്ട് പോയത് ജുബൈലില്‍ തന്നെയുള്ള ട്രാഫിക് പോലീസ് സ്റ്റെഷനിലെക്കായിരുന്നു.

എന്‍റെ പേരും ഇഖാമ നമ്പറും ഒരു രെജിസ്റ്ററില്‍ എഴുതി അതിനു നേരെ ഒപ്പിടുവിച്ച ശേഷം എന്നെ ലോക്കപ്പിലേക്ക് കൂട്ടിക്കൊണ്ടു പോയി.

നമ്മുടെ നാട്ടിലെ ജയില്‍ പോലെ ഇരുമ്പഴികളുള്ള വാതിലോടു കൂടിയ ഒരു വലിയ മുറിയാണ് ലോക്കപ്പ്.

അകത്തു പത്തുമുപ്പതു പേര്‍ തറയില്‍ ബ്ലാങ്കറ്റൊക്കെ പുതച്ചു കിടക്കുന്നുണ്ട്.

തണുപ്പുകാലമായിരുന്നതിനാല്‍ ചുമരില്‍ സ്ഥാപിച്ചിട്ടുള്ള എയര്‍കണ്ടീഷനറുകളൊന്നും പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.

അകത്തുള്ളവരില്‍ ചിലര്‍ പുതിയ അതിഥിയെ സഹതാപത്തോടെയും, ചിലര്‍ തെല്ലു പരിഹാസത്തോടെയും നോക്കി. മറ്റു ചിലരാകട്ടെ "തങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍" തീരെ മൈന്‍ഡ് ചെയ്യതെ അവര്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

നിരാശ്ശയും, അപമാനവും കൊണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ടവന്‍റെ മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയും , നാലുവയസുള്ള മകളും.

ഞാന്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയെക്കാള്‍, അവരോടു എന്ത് പറയും എന്ന പരിഭ്രമമായിരുന്നു എന്‍റെ മനസ്സില്‍.

എന്തൊക്കെയോ ആലോചിച്ചു നടന്ന ഞാന്‍ ആരുടെയോ കാലില്‍ തട്ടി വീഴാന്‍ തുടങ്ങി.

"സോറി" ഞാന്‍ അയാളുടെ മുഖത്ത് നോക്കി ദയനീയഭാവത്തില്‍ പറഞ്ഞു, എന്‍റെ ശബ്ദം ഇടറിയിരുന്നു.

"മലയാളിയാണോ?" അയാളുടെ ചോദ്യം എന്നില്‍ അല്‍പ്പം ആശ്വാസം പകര്‍ന്നു.

"അതെ" ഞാന്‍ പറഞ്ഞു.

"ഇങ്ങോട്ടിരുന്നോളൂ" അല്‍പ്പം ഒതുങ്ങിയിരുന്ന് എനിക്ക് കൂടി സ്ഥലമുണ്ടാക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

ഒരുനിമിഷം മടിച്ചു നിന്ന ശേഷം ഞാന്‍ അയാള്‍ക്കടുത്തായി നിലത്തിരുന്നു.

"എന്താ പറ്റിയെ ?"

"സിഗ്നല്‍ കട്ട്‌ ചെയ്തു"

"ങ്ങാഹാ അത്രേ ഉള്ളൂ. അതിനിത്ര ടെന്‍ഷന്‍ ഒന്നും അടിക്കണ്ട. നാളെ ഉച്ചക്ക് പോകാം"

അയാള്‍ വളരെ നിസ്സാര മട്ടില്‍ പറഞ്ഞു.

"എന്താ നിങ്ങടെ പേരിലുള്ള കുറ്റം ?" ഞാന്‍ ചോദിച്ചു.

"ഞാന്‍ ട്രെയിലര്‍ ഡ്രൈവര്‍ ആണ്. തണുപ്പ് കാലമായതോണ്ട് വെളുപ്പിനെ റോട്ടിലോക്കെ ഭയങ്കര മൂടല്‍മഞ്ഞാണല്ലോ. എന്‍റെ കഷ്ടകാലത്തിനു ഒരു പ്രാന്തന്‍ അറബി എന്‍റെ ട്രെയിലറിന്‍റെ പിന്നാലെ അവന്‍റെ കാറ് കൊണ്ടാന്നിടിച്ചു കേറ്റി. അവന്‍ രണ്ടാഴ്ചയായിട്ടു ആശുപത്രീലാ - ഇപ്പഴും ബോധം വീണട്ടില്ല. അവന്‍റെ കാര്യം രണ്ടിലോന്നറിയും വരെ ഞാന്‍ ഇവിടെ കെടക്കണം"

"അതിനു നിങ്ങളുടെ വാഹനത്തിന്‍റെ പിന്നില്‍ അയാളല്ലേ കൊണ്ടുവന്നിടിച്ചത് ? നിങ്ങള്‍ തെറ്റൊന്നും ചെയ്തില്ലല്ലോ , പിന്നെന്തിനാ നിങ്ങള്‍ അകത്തു കിടക്കുന്നത് ?"

"എന്‍റെ വണ്ടീടെ ഇന്ഷുറന്സ് തീര്‍ന്നിരിക്കാരുന്നെടോ , എന്‍റെ സ്പോണ്‍സറും എന്നെ കൈയൊഴിഞ്ഞു. ഇനിയിപ്പോ അവന്‍ ആശുപത്രീന്നെറങ്ങിയാലെ ഇവരെന്നെ പുറത്തു വിടൂ - അതാ ഇവിടത്തെ നിയമം. അവനെങ്ങാനും തട്ടിപ്പോയാ എന്‍റെ കാര്യോം അവതാളത്തിലാകും"

അത് പറയുമ്പോള്‍ മജീദിന്‍റെ - അതായിരുന്നു അയാളുടെ പേര് - ശബ്ദം അല്‍പ്പം ഇടറിയിരുന്നു.

അപ്പോഴേക്കും ലോക്കപ്പിന്‍റെ വാതിലിനു മുന്നില്‍ ടോണിയേട്ടന്‍ പ്രത്യക്ഷപ്പെട്ടു.

ടോണിയേട്ടനെ അങ്ങനെ കണ്ടപ്പോള്‍ , വെറുതെ ഒരു തമാശക്ക് , ഞാന്‍ ലോക്കപ്പിന് പുറത്തും, ടോണിയേട്ടന്‍ അകത്തുമായി ഒരുനിമിഷം സങ്കല്‍പ്പിച്ചു പോയി, എന്‍റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.

"ആഹാ, ജയിലിനകത്തായ സന്തോഷത്തിലാണോ ചിരിക്കണേ ?"

ടോണിയേട്ടന്‍ ചോദിച്ചു.

"ഹേയ് ഒന്നുമില്ല. എന്താ ഇത് ?"

"ഇത് ബ്ലാങ്കറ്റും തലയിണയും, ഇത് രാത്രി കഴിക്കാനുള്ള ഭക്ഷണം"

ഇരുകൈകളിലും ഉള്ള പ്ലാസ്റ്റിക് ബാഗുകള്‍ മാറി മാറി കാണിച്ചു കൊണ്ട് ടോണിയേട്ടന്‍ തുടര്‍ന്നു.

"അലി വന്നിരുന്നു. പക്ഷെ സിഗ്നല്‍ കട്ട്‌ ചെയ്‌താല്‍ ഒരു ദിവസം അകത്തു കിടക്കണം - അത് നിര്‍ബന്ധമാണ്‌ , പിന്നെ തൊള്ളായിരം റിയാല്‍ പിഴേം അടക്കണം"

അലി ഞങ്ങളുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ സൌദിയാണ്. ഒരു ദിവസം അകത്തു കിടക്കല്‍ കുഴപ്പമില്ല, പക്ഷെ രണ്ടാമത് പറഞത് കേട്ട് ഞാന്‍ ഞെട്ടി - ഒരു നിമിഷത്തെ അശ്രദ്ധയുടെ ശിക്ഷ - തൊള്ളായിരം റിയാല്‍ !

"വീട്ടില്‍ അക്കൂനോട് വല്ലോം പറയണോ ?" ടോണിയേട്ടന്‍റെ വാക്കുകള്‍ എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.

"വേണ്ട , അവളെ ഞാന്‍ വിളിച്ചു പറഞ്ഞു കൊള്ളാം. എന്‍റെ മൊബൈലില്‍ ബാറ്ററി ചാര്‍ജ് തീരാറായി, വീട്ടില്‍ പോയി ചാര്‍ജര്‍ എടുക്കാനും പറ്റില്ല. അതാ ഒരു പ്രശ്നം"

"അതോര്‍ത്തു താന്‍ വിഷമിക്കണ്ട" പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു സ്വിച് ഓഫ് ചെയ്തു സിം ഊരിക്കൊണ്ട് ടോണിയേട്ടന്‍ പറഞ്ഞു.

"എന്‍റെ മൊബൈലില്‍ ചാര്‍ജ് ഉണ്ട്, തന്‍റെ സിമ്മൂരി ഇതിലെക്കിട്ടു ആ ഫോണിങ്ങു തന്നേര്. തല്ക്കാലം നാളെ വരെ ഇതുപയോഗിച്ചോ"

ഒരു പോലീസുകാരന്‍ വന്നു വാതില്‍ തുറന്നു തന്നു.

ഞാന്‍ ടോണിയേട്ടന്‍റെ കയ്യില്‍ നിന്ന് രണ്ടു ബാഗുകളും വാങ്ങി. ടോണിയേട്ടന്‍ യാത്ര പറഞ്ഞു പോയി.

ഞാന്‍ മജീദിന്‍റെ അടുത്ത് വന്നിരുന്ന് കവര്‍ തുറന്ന് അതില്‍നിന്നും ബ്ലാങ്കറ്റും പില്ലോയുമെടുത്തു.

ലോക്കപ്പില്‍ താഴെ കാര്‍പ്പറ്റ് വിരിച്ചിട്ടുണ്ട്.

തലയിണ ഭിത്തിയോട് ചേര്‍ത്ത് ചാരി വച്ച ശേഷം ബ്ലാങ്കറ്റ് എടുത്തു നിവര്‍ത്തി അര വരെ പുതച്ച് ഞാന്‍ ഭിത്തിയില്‍ ചാരിയിരുന്നു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top